
റിയാദ്: കൊവിഡ് മുന്‍കരുതല്‍ ലംഘിച്ചതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ വിവിധയിടങ്ങളിലായി നിരവധി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ജിദ്ദയില്‍ 298 സ്ഥാപനങ്ങള്‍ക്കാണ് മുനിസിപ്പാലിറ്റി താഴിട്ടത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടയിലാണ് ഇത്രയും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതെന്ന് മുനിസിപ്പാലിറ്റി ബ്രാഞ്ചുകളുടെ അണ്ടര്‍ സെക്രട്ടറി എന്‍ജി. മുഹമ്മദ് അല്‍മുതൈരി പറഞ്ഞു.
ഈ മേഖലയില്‍ മൊത്തം 8,824 പരിശോധനകള്‍ നടത്തി. 341 നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി. പരിശോധന മുമ്പുള്ളതിനേക്കാള്‍ കര്‍ശനമാക്കുകയും കൂടുതല്‍ സംഘങ്ങളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. കച്ചവട കേന്ദ്രങ്ങള്‍, റസ്റ്റാറന്റുകള്‍, കഫേകള്‍ തുടങ്ങിയവ പരിശോധിച്ചതിലുള്‍പ്പെടും. സിനിമ ഹാളുകള്‍, വാണിജ്യ കോംപ്ലക്‌സിനും റസ്റ്റാറന്റുകള്‍ക്കും അകത്തും പുറത്തുമുള്ള വിനോദ കേന്ദ്രങ്ങള്‍, ജിം സെന്ററുകള്‍, കായിക കേന്ദ്രങ്ങള്‍, മണ്ഡപങ്ങള്‍ അടച്ചതായും അണ്ടര്‍ സെക്രട്ടറി പറഞ്ഞു. വിവിധ ബ്രാഞ്ച് ഓഫീസുകള്‍ക്ക് കീഴില്‍ പരിശോധന തുടരുമെന്നും എല്ലാവരും ആരോഗ്യ മുന്‍കരുതല്‍ പാലിക്കണമെന്നും മുനിസിപ്പല്‍ അധികൃതര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ മറ്റ് മേഖലകളിലും ആരോഗ്യമുന്‍കരുതല്‍ പരിശോധന തുടരുകയാണ്. റിയാദില്‍ 24 മണിക്കൂറിനുള്ളില്‍ 114 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി റിയാദ് മുനിസിപ്പാലിറ്റി അറിയിച്ചു. വെള്ളിയാഴ്ച 57 സ്ഥാപനങ്ങള്‍ക്ക് താഴിട്ടിരുന്നു. 4,900 പരിശോധനകള്‍ നടത്തി. 617 നിയമലംഘനങ്ങള്‍ കണ്ടെത്തി. ഭാഗികമായും പൂര്‍ണമായും കൊവിഡ് മുന്‍കരുതല്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ ഇതിലുണ്ടെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam