
അബുദാബി: താമസ വിസയുള്ള പ്രവാസികള്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ രാജ്യത്തേക്ക് മടങ്ങാമെന്ന് യുഎഇ അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നത് കൂടിയാണ് പുതിയ തീരുമാനം.
വിവിധ രാജ്യങ്ങളിലെ പ്രവാസികള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ തവാജുദി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ മടങ്ങാനാഗ്രഹിക്കുന്നവര്‍ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ (ഐ.സി.എ) വെബ്സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
വെബ്സൈറ്റ് വഴിയുള്ള അപേക്ഷ അധികൃതര്‍ സ്വീകരിച്ച് യാത്രാ അനുമതി ലഭിച്ച ശേഷമേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവൂ. അപേക്ഷ നല്‍കാനായി കളര്‍ ഫോട്ടോ, വിസയുടെ പകര്‍പ്പ്, പാസ്‍പോര്‍ട്ടിന്റെ പകര്‍പ്പ്, രാജ്യത്ത് നിന്ന് പുറത്ത് പോയത് തെളിയിക്കുന്നതിനാവശ്യമായ രേഖ എന്നിവയാണ് ആവശ്യം. ജോലി സ്ഥലത്തുനിന്നോ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നോ ലഭിക്കുന്ന കത്തോ ടൂറിസം ആവശ്യങ്ങള്‍ക്കായി പോയവര്‍ക്ക് വിമാന ടിക്കറ്റിന്റെ പകര്‍പ്പോ രാജ്യത്തു നിന്ന് പുറത്ത് പോയതിനുള്ള രേഖയായി നല്‍കാം.
https://beta.smartservices.ica.gov.ae/ എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. വെബ്സൈറ്റ് തുറന്ന ശേഷം സ്മാര്‍ട്ട് സര്‍വീസുകളില്‍ നിന്ന് OTHER SERVICES - RESIDENTS OUTSIDE UAE - ENTRY PERMISSION - ISSUE എന്നത് തെരഞ്ഞെടുക്കണം. തുടര്‍ന്ന് സ്റ്റാര്‍ട്ട് സര്‍വീസ് എന്നതില്‍ ക്ലിക്ക് ചെയ്ത് ഫോം പൂരിപ്പിക്കാം. രേഖകളും അറ്റാച്ച് ചെയ്ത ശേഷം അപേക്ഷ ഒരിക്കല്‍ കൂടി പരിശോധിച്ച് സമര്‍പ്പിക്കാം.
കുടുംബാംഗങ്ങള്‍ യുഎഇയില്‍ ഉളവര്‍ക്കാണ് മടങ്ങി വരവിന് ആദ്യ പരിഗണന ലഭിക്കുക. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയ ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്ക് രണ്ടാം ഘട്ടത്തില്‍ പരിഗണന ലഭിക്കും. പ്രത്യേക വിമാനത്തിലായിരിക്കും പ്രവാസികള്‍ക്ക് മടങ്ങാന്‍ അവസരം എന്നാണ് സൂചന. മടങ്ങിയെത്തുന്നവര്‍ യുഎഇ ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്ന അത്രയും ദിവസം ക്വാറന്‍റൈനില്‍ കഴിയേണ്ടി വരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ