ചാർട്ടർ വിമാനം തയ്യാർ, പരിശോധന മാനദണ്ഡം വരവ് മുടക്കുമോ എന്ന ആശങ്കയിൽ ഉക്രൈനിൽ നിന്നുള്ള വിദ്യാർത്ഥികൾ

By Web TeamFirst Published Jun 24, 2020, 12:34 AM IST
Highlights

നാട്ടിലേക്ക് വരാൻ ചാർട്ടർ വിമാനം തയ്യാറാക്കി എങ്കിലും സംസ്ഥാന സർക്കാരിന്റെ കൊവിഡ് പരിശോധന മാനദണ്ഡം, വരവ് മുടക്കുമോ എന്ന ആശങ്കയിലാണ് ഉക്രൈനിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥികൾ

കീവ്: നാട്ടിലേക്ക് വരാൻ ചാർട്ടർ വിമാനം തയ്യാറാക്കി എങ്കിലും സംസ്ഥാന സർക്കാരിന്റെ കൊവിഡ് പരിശോധന മാനദണ്ഡം, വരവ് മുടക്കുമോ എന്ന ആശങ്കയിലാണ് ഉക്രൈനിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥികൾ.  26ന്‌ വിമാനം പുറപ്പെടും മുൻപ് പരിശോധന പൂർത്തിയാക്കാൻ പലർക്കും സാധിക്കില്ല.

ഇതാണ് അവസ്ഥ. ഉക്രൈനിലെ മൂന്ന് യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന 324 കുട്ടികളാണ് ആകെ പ്രയാസത്തിൽ ആയിരിക്കുന്നത്. വന്ദേഭാരത് വിമാനത്തിൽ അവസരം ഇല്ലാതെ കുടുങ്ങിയപ്പോൾ ആണ് വിദ്യാർത്ഥികൾ എല്ലാവരും ചേർന്ന് വിമാനം ചർട്ടർ ചെയ്യാൻ തീരുമാനിച്ചത്. ഏജൻസി വഴി വിമാനം തയ്യാറാക്കി. സർക്കാരിന്റെ എല്ലാ അനുമതിയും കിട്ടി. പക്ഷേ 48 മണിക്കൂറിന് ഉള്ളിൽ വാങ്ങേണ്ട കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കട്ടിന്റെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം.

ഉക്രൈൻ തലസ്ഥാനമായ കീവിലെ വിമാനത്താവളത്തിൽ പരിശോധന സംവിധാനം ഇല്ല. ആകെയുള്ളത് സര്ക്കാര് ആശുപത്രികളിൽ മാത്രമാണ്. അത് എല്ലാവർക്കും സമയത്തിനുള്ളിൽ റിസൾട്ട് കിട്ടുമെന്ന് ഉറപ്പില്ല. കൂടാതെ രോഗികൾ ഉള്ള ആശുപത്രിയിൽ പരിശോധനയ്ക്ക് പോകുന്നതിന്റെ അപകടവും.

വിദ്യാർത്ഥികൾക്ക് എല്ലാവർക്കും പരീക്ഷ കഴിഞ്ഞു. അവധി തുടങ്ങി. ഇനി സെപ്റ്റംബറിൽ ആണ് ക്ലാസ് തുടങ്ങുന്നത്. അതും ഓൺലൈൻ ക്ലാസ് ആകുമെന്നാണ് നിലവിൽ യൂണിവേഴ്സിറ്റി നൽകിയിരിക്കുന്ന അറിയിപ്പ്. 

എന്ന് തിരിച്ചുവരണം എന്നറിയാതെ ഇനിയും കീവില് നിൽക്കേണ്ട എന്ന തീരുമാനത്തിൽ അണ് നാട്ടിലേക്ക് വരാൻ തീരുമാനിച്ചത്. മൂന്ന് തവണ മാറ്റി വച്ച യാത്രയാണ് വീണ്ടും മുടങ്ങുന്ന സാഹചര്യത്തിൽ എത്തിയത്. സർക്കാർ അടിയന്തരമായി ഇടപെട്ട് ഇവരുടെ പരിശോധനയിൽ ഇളവ് നൽകണം എന്നാണ് കുട്ടികളുടെ ആവശ്യം.

click me!