ഗതാഗത നിയമലംഘനത്തിന് പിഴ ശിക്ഷ വര്‍ദ്ധിപ്പിച്ച് സൗദി

By Web TeamFirst Published Nov 28, 2018, 11:57 PM IST
Highlights

പരിക്കുകൾ ഭേദമാകുന്നതിനു 15 ദിവസം വരെ വേണ്ടിവരുന്ന അപകടങ്ങൾക്കു കാരണക്കാരാകുന്ന ഡ്രൈവർമാർക്ക് രണ്ടു വർഷം വരെ തടവും ഒരു ലക്ഷം റിയാൽ വരെയുമാണ് ശിക്ഷ.

റിയാദ്: സൗദിയിൽ പുതിയ ട്രാഫിക് പിഴകൾ പ്രാബല്യത്തിൽ വന്നു. ഗതാഗത നിയമലംഘനത്തിന് ഇനിമുതല്‍ സൗദിയില്‍ വലിയ പിഴ ഒടുക്കേണ്ടിവരും.

ഗുരുതരമായ അപകടങ്ങൾക്ക് കാരണക്കാരാകുന്നവർക്ക് കടുത്ത ശിക്ഷകളാണ് പരിഷ്‌ക്കരിച്ച ട്രാഫിക് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്.
ആളപായത്തിനും അംഗഭംഗത്തിനും ഇടയാക്കുന്ന വാഹനാപകടങ്ങൾക്ക് കാരണക്കാരാകുന്ന ഡ്രൈവർമാർക്ക് ഇനി നാല് വർഷം വരെ തടവും രണ്ടു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും.

പരിക്കുകൾ ഭേദമാകുന്നതിനു 15 ദിവസം വരെ വേണ്ടിവരുന്ന അപകടങ്ങൾക്കു കാരണക്കാരാകുന്ന ഡ്രൈവർമാർക്ക് രണ്ടു വർഷം വരെ തടവും ഒരു ലക്ഷം റിയാൽ വരെയുമാണ് ശിക്ഷ.

അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് വേഗതയുടെ തോതനുസരിച്ച് ഇനി പിഴയിൽ വ്യത്യാസം വരും. ഇത് 150 മുതൽ 2000 റിയാൽ വരെ പിഴ വരാം. നിയമ ലംഘനങ്ങൾക്ക് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ വീണ്ടെടുക്കുന്നതിന് 90 ദിവസത്തിനകം സമീപിക്കാത്തവരുടെ വാഹനങ്ങൾ ലേലത്തിൽ വിൽപ്പന നടത്തും.

ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്തിയതായി അറിയിപ്പ് ലഭിച്ചു ആറ് മാസം കഴിഞ്ഞിട്ടും പിഴ അടക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ പരിഷ്‌ക്കരിച്ച ട്രാഫിക് നിയമം അനുശാസിക്കുന്നു.

click me!