പട്ടാമ്പി പള്ളിപ്പുറം സ്വദേശി ബാലകൃഷ്ണന്‍, പാലക്കാട് കോങ്ങാട് കേരളശ്ശേരി സ്വദേശി വേലായുധന്‍ ആണ്ടി, ആലപ്പുഴ ഹരിപ്പാട് സ്വദേശി മോഹന്‍ദാസ് എന്നിവരുടെ മൃതദേങ്ങളാണ് ഇന്നലെ എമിറേറ്റസ് വിമാനത്തില്‍ നാട്ടിലേക്കു കൊണ്ടുപോയത്
റിയാദ്: സൗദിയിൽ നിന്ന് മൂന്നു മലയാളികളുടെ മൃതദ്ദേഹങ്ങൾ ഇന്നലെ നാട്ടിലേക്ക് കൊണ്ടുപോയി. ലോക്ക്ഡൗണിന് ശേഷം ആദ്യമായാണ് ദമ്മാമിൽ നിന്ന് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നത്. ദമ്മാമിൽ മാത്രം ഇനിയും ഏഴിലധികം മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോകാനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്.
പട്ടാമ്പി പള്ളിപ്പുറം സ്വദേശി ബാലകൃഷ്ണന്‍, പാലക്കാട് കോങ്ങാട് കേരളശ്ശേരി സ്വദേശി വേലായുധന്‍ ആണ്ടി, ആലപ്പുഴ ഹരിപ്പാട് സ്വദേശി മോഹന്‍ദാസ് എന്നിവരുടെ മൃതദേങ്ങളാണ് ഇന്നലെ എമിറേറ്റസ് വിമാനത്തില്‍ നാട്ടിലേക്കു കൊണ്ടുപോയത്. ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദ്ദേഹങ്ങൾ ദമ്മാമിൽ നിന്ന് കൊച്ചിയിലേക്കുള്ള കാർഗോ വിമാനത്തിലാണ് കൊണ്ടുപോയത്.
കഴിഞ്ഞ ഡിസംബർ 28നു ദമ്മാമിൽ മരിച്ച ബാലകൃഷ്ണന്റെ മൃതദ്ദേഹം ഏറെ കടമ്പകള്‍ പുര്‍ത്തിയാക്കി നാട്ടിലേക്കയക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിമാന സർവീസ് റദ്ദാക്കിയത്. തുടര്‍ന്ന് ഏപ്രില്‍ ഏഴിന് എമിറേറ്റ്‌സിന്റെ കാര്‍ഗോ വിമാനത്തില്‍ മൃതദ്ദേഹം നാട്ടിലേക്കു കൊണ്ടുപോകാനായി എംബാം ചെയ്‌തെങ്കിലും വിമാനം റദ്ദു ചെയ്തതിനാൽ നാട്ടിൽ കൊണ്ടുപോകാൻ കഴിഞ്ഞില്ല.
തുടര്‍ന്ന് മൃതദേഹം വീണ്ടും മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. കിഴക്കന്‍ പ്രവിശ്യയിലെ വിവിധ ആശുപത്രി മോര്‍ച്ചറികളിലായി ഇരുപതോളം ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. അതിൽ ഏഴിലധികവും മലയാളികളുടേതാണ്. ഉറ്റവരുടെ മൃതദേഹങ്ങൾ ഒരു നോക്ക് കാണാനായി മാസങ്ങൾ കാത്തിരിക്കേണ്ട ദയനീയ അവസ്ഥയിലാണ് മരിച്ചവരുടെ കുടുംബങ്ങൾ.