
ദുബൈ: അഹമ്മദാബാദ് വിമാന ദുരന്തത്തിന്‍റെ ഞെട്ടലിലാണ് ലോകം. എയര്‍ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനര്‍ 787 വിമാനം ടേക്ക് ഓഫിന് പിന്നാലെ തകര്‍ന്നു വീണ് വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴികെ എല്ലാവരും മരിച്ച അപകടത്തിന്‍റെ കാരണങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. വിമാനത്തിന്‍റെ സുരക്ഷയെ പറ്റിയും ആശങ്കകള്‍ ഉയരുമ്പോള്‍ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം ലോകത്തിലെ സുരക്ഷിതമായ വിമാന കമ്പനികള്‍ ഏതാണെന്ന് നോക്കാം.
എയര്‍ലൈന്‍ റേറ്റിങ്സ്.കോം എന്ന വെബ്സൈറ്റിന്‍റെ ഏറ്റവും പുതിയ റാങ്കിങില്‍ സുരക്ഷിതമായ എയര്‍ലൈനുകളില്‍ ഒന്നാമതായുള്ളത് എയര്‍ ന്യൂസിലാന്‍ഡ് ആണ്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഫുൾ സര്‍വീസ് എയര്‍ലൈനായാണ് എയര്‍ ന്യൂസിലാന്‍ഡ് തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ലോ-കോസ്റ്റ് ക്യാരിയറായി തെരഞ്ഞെടുത്തിരിക്കുന്നത് എച്ച് കെ എക്സ്‍പ്രസിനെയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ വിമാന കമ്പനികള്‍, പ്രത്യേകിച്ച് യുഎഇയില്‍ നിന്നുള്ള എയര്‍ലൈനുകള്‍ പട്ടികയില്‍ മുമ്പിലുണ്ട്. സുരക്ഷിതമായ ഫുൾ സര്‍വീസ് വിമാനങ്ങളുടെ ലിസ്റ്റില്‍ ഖത്തര്‍ എയര്‍വേയ്സും ദുബൈയുടെ എമിറേറ്റ്സ് എയര്‍ലൈന്‍സും മൂന്നാം സ്ഥാനത്തെത്തി. അബുദാബിയുടെ ഇത്തിഹാദ് എയര്‍വേയ്സ് റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തുണ്ട്.
സുരക്ഷിതമായ ലോ കോസ്റ്റ് ക്യാരിയറുകളില്‍ ഫ്ലൈദുബൈയും എയര്‍ അറേബ്യയും ഉൾപ്പെട്ടിട്ടുണ്ട്. എയര്‍ ന്യൂസിലാന്‍ഡിന് തൊട്ട് പിന്നാലെ ക്വാണ്ടാസ് എയര്‍ലൈന്‍സുമുണ്ട്. ഇരു എയര്‍ലൈനുകളും തമ്മില്‍ 1.50 പോയിന്‍റുകളുടെ വ്യത്യാസം മാത്രമാണുള്ളത്. ഫ്ലീറ്റ് ഏജ്, ഫ്ലീറ്റ് സൈസ്, അപകടങ്ങള്‍, അപകടങ്ങളിലെ മരണ നിരക്ക്, ലാഭം, ഐഒഎസ്എ സര്‍ട്ടിഫിക്കേഷന്‍, ഐസിഎഒ കൺട്രി ഓഡിറ്റ് പാസ്സ്, പൈലറ്റ് സ്കില്‍ പരിശീലനം എന്നിവ അടിസ്ഥാനമാക്കിയാണ് എയര്‍ലൈനുകളുടെ റാങ്കിങ് നിശ്ചയിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam