
റിയാദ്: ഉംറ വിലക്കിന് ശേഷമുള്ള ആദ്യ വെള്ളിയാഴ്ചയും മക്കയിൽ ആയിരക്കണക്കിന് വിശ്വാസികൾ ജുമുഅ നമസ്കാരത്തിനെത്തി. പള്ളിക്കുള്ളിലും പുറത്തും ആളുകൾ നിറഞ്ഞെങ്കിലും കഅ്ബയുടെ അടുത്തേക്ക് ആരെയും കടത്തിവിട്ടില്ല. കഅ്ബയെ പ്രദക്ഷിണം ചെയ്യുന്ന ഭാഗം അടച്ചിട്ടിരിക്കുകയാണ്. അണുവിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗാമായാണ് അവിടെ നിന്ന് ആളുകളെ ഒഴിപ്പിച്ചത്.
ചുറ്റുമുള്ള പള്ളിക്കെട്ടിടത്തിന്റെ മുകൾ നിലകളിലൂടെ കഅ്ബയെ വലയം വെക്കാനുള്ള സംവിധാനത്തിലൂടെ ആളുകൾ പ്രദക്ഷിണം നടത്തുന്നുണ്ട്. തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചാണ് ഈ നിയന്ത്രണങ്ങളെന്ന് ഇരുഹറം കാര്യാലയ മേധാവി വ്യക്തമാക്കിയിരുന്നു. കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി മക്ക മദീന ഹറമുകളിലേക്ക് കര്‍ശന നിയന്ത്രണവും ഉംറ വിലക്കും ഏര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ വെള്ളിയാഴ്ചയായിരുന്നു ഇത്. ലക്ഷത്തിലേറെ ആളുകളാണ് ഹറമിലേക്ക് ഒഴുകിയെത്തിയത്.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കഅ്ബയുടെ മുറ്റം വെള്ളിയാഴ്ചയും ഒഴിഞ്ഞുകിടന്നു. അതെസമയം ഹറം പള്ളിക്കകവും പുറവും നിറഞ്ഞ് വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചു. കോവിഡ‍് 19 പ്രതിരോധത്തിന്റെ ഭാഗമായി ഹറമില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണം സൗദി ഭരണകൂടം തീര്‍ഥാടകരുടെ സുരക്ഷക്ക് നല്‍കുന്ന പരിഗണനയാണെന്ന് ജുമുഅ പ്രഭാഷണത്തില്‍ ഡോ. ശൈഖ് അബ്ദുല്ല അല്‍ജുഹാനി പറഞ്ഞു. ഭീതിദമായ സാഹചര്യം ഒഴിവാക്കാന്‍ ഹറമില്‍ പ്രാര്‍ഥനയും നടന്നു.
ഉംറ വിലക്ക് പ്രാബല്യത്തിലായ സമയത്ത് നാല് ലക്ഷത്തിലേറെ തീര്‍ഥാടകര്‍ മക്കയിലും മദീനയിലുമായി ഉണ്ടായിരുന്നു. ഇനി ബാക്കിയുള്ളത് 86,000 പേരാണ്. വെള്ളിയാഴ്ച ഇവര്‍ ഇരുഹറമുകളിലുമെത്തി. രണ്ടിടങ്ങളിലും നിലവില്‍ ദിനംപ്രതി നിരവധി തവണ അണുമുക്തമാക്കുന്നുണ്ട്. ഓരോ നമസ്കാരത്തിന്റെയും സമയത്ത് മാത്രമാണ് നിലവില്‍ ഹറം പള്ളികൾക്കകത്തേക്ക് പ്രവേശനം. ബാക്കിയുള്ള സമയങ്ങളില്‍ നിയന്ത്രണമുണ്ട്. രാത്രി ഇശാഅ് നമസ്കാരം കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷം പള്ളികൾ അടക്കും. സുബഹിക്ക് ഒരു മണിക്കൂര്‍ മുമ്പ് തുറക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ