
ദുബായ്: പ്രവാസി മലയാളികളുടെ ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന നോർക്കയുടെ പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍. നിലവിലെ സാഹചര്യത്തില്‍ എംബസി കൈയ്യൊഴിഞ്ഞതിന്‍റെ പേരില്‍ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനാവാത്ത അവസ്ഥ ഗള്‍ഫിലില്ല. മറിച്ച് ഗള്‍ഫില്‍ മരിക്കുന്ന എല്ലാ പ്രവാസികളുടേയും മൃതദേഹം സൗജന്യമായി നാട്ടിലേക്കെത്തിക്കണമെന്നതാണ് പ്രവാസി മലയാളികളുടെ കാലങ്ങളായുള്ള ആവശ്യം.
ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കിയെന്ന് വരുത്താന്‍ മാത്രമുള്ളതാണ് ഇപ്പോഴത്തെ തീരുമാനമെന്നാണ് ഭൂരിപക്ഷം ഗള്‍ഫ് പ്രവാസികളുടേയും പ്രതികരണം. തൊഴില്‍ ഉടമയുടേയോ, സ്പോണ്‍സറിന്‍റെയോ, എംബസ്സിയുടെയോ സഹായം ലഭിക്കാത്ത സാഹചര്യത്തില്‍ പ്രവാസിയുടെ ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കാനുള്ള പദ്ധതിയിലാണ് നോര്‍ക്കയും എയര്‍ ഇന്ത്യയും ധാരണയിലെത്തിയത്. എന്നാല്‍ ഗള്‍ഫിലെ നിയമം അനുസരിച്ച് ഒരാള്‍ മരിച്ചാല്‍ തൊഴിലുടമയോ സ്പോൺസറോ ചെലവ് നൽകി തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്നാണ്.
അതിനു കഴിയാത്ത സാമ്പത്തിക സാഹചര്യമാണെങ്കിൽ കോണ്‍സുലേറ്റില്‍ അപേക്ഷ നല്‍കിയാല്‍ മരണപ്പെട്ട വ്യക്തിയുടെ മുഴുവന്‍ ചെലവും അധികൃതര്‍ വഹിക്കുകയാണ് പതിവ്
ഡെത്ത് സർട്ടിഫികറ്റ്, എംബാമിംഗ് ചാര്‍ജ്ജ് മുതല്‍, ശവപ്പെട്ടിക്കുവരെയുള്ള 3300 ദിര്‍ഹംസ് അതായത് 62,000 രൂപ നിലവില്‍ കോണ്‍സുലേറ്റ് അനുവദിക്കുന്നുണ്ട്. കൂടാതെ നോര്‍ക്ക അവകാശപ്പെടുന്നതുപോലെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഒരു ഗതിയുമില്ലാത്തവര്‍ക്ക് മൃതദേഹത്തിനും കൂടെ പോകുന്ന യാത്രക്കാരന് നാട്ടിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് ചാര്‍ജ് അപേക്ഷ നല്‍കിയാല്‍ കോൺസുലേറ്റ് നല്‍കുന്നുണ്ട്.
അതുകൊണ്ടതന്നെ ഗള്‍ഫിലെ എംബസികള്‍ കൈയ്യൊഴിഞ്ഞതിന്‍റെ പേരില്‍ ഒരു മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാത്ത സാഹചര്യമില്ല, മറിച്ച് ഗള്‍ഫില്‍ മരിക്കുന്ന എല്ലാ പ്രവാസികളുടേയും മൃതദേഹം സൗജന്യമായി നാട്ടിലേക്കെത്തിക്കണമെന്നതാണ് ഗള്‍ഫ് മലയാളികളുടെ കാലങ്ങളായുള്ള ആവശ്യം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ