യുഎഇയ്ക്കും ഇസ്രയേലിനുമിടയില്‍ വിസയില്ലാതെ യാത്ര ചെയ്യാം; തീരുമാനത്തിന് ഇരുരാജ്യങ്ങളുടെയും അംഗീകാരം

By Web TeamFirst Published Oct 20, 2020, 6:06 PM IST
Highlights

ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ യാത്രയ്ക്ക് രണ്ട് രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് വിസ ഒഴിവാക്കാന്‍ യുഎഇയും ഇസ്രയേലും തീരുമാനമെടുത്തെന്ന് നെതന്യാഹു പ്രഖ്യാപിച്ചത്.

ടെല്‍ അവിവ്: യുഎഇയില്‍ നിന്ന് ഇസ്രയേലിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് പൗരന്മാര്‍ക്ക് വിസ ഒഴിവാക്കികൊണ്ടുള്ള തീരുമാനം ഇരുരാജ്യങ്ങളും അംഗീകരിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കഴിഞ്ഞ മാസം യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സാന്നിധ്യത്തില്‍ വൈറ്റ് ഹൗസില്‍ വെച്ച് യുഎഇ ഇസ്രയേലുമായി സമാധാന കരാര്‍ ഒപ്പുവെച്ചിരുന്നു. ഇതിന് ശേഷം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ക്കായി യുഎഇയില്‍ നിന്നുള്ള ആദ്യ ഔദ്യോഗിക പ്രതിനിധിസംഘം ഇസ്രയേലില്‍ എത്തിയതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

ചൊവ്വാഴ്ച ഇസ്രയേലിലെ ടെല്‍ അവിവിലുള്ള ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലാണ് യുഎഇ പ്രതിനിധിസംഘം എത്തിയത്.  ഇന്ന് ഞങ്ങള്‍ ചരിത്രം സൃഷ്ടിക്കുകയാണെന്നും സാമ്പത്തികം, ശാസ്ത്രം, സാങ്കേതികവിദ്യ, വ്യോമഗതാഗതം എന്നീ മേഖലകളില്‍ മാറ്റങ്ങളുണ്ടാക്കുന്ന നാല് കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നും നെതന്യാഹു പറഞ്ഞു. 

ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ യാത്രയ്ക്ക് രണ്ട് രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് വിസ ഒഴിവാക്കാന്‍ യുഎഇയും ഇസ്രയേലും തീരുമാനമെടുത്തെന്ന് നെതന്യാഹു പ്രഖ്യാപിച്ചത്. യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂചിന്‍, യുഎഇ ധനകാര്യ മന്ത്രി ഒബൈദ് ഹുമൈദ് അല്‍ തായിര്‍, യുഎഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മറി എന്നിവരുടെ പങ്കാളിത്തത്തിലുള്ള കൂടിക്കാഴ്ചയ്ക്ക് നെതന്യാഹു ആതിഥേയത്വം വഹിച്ചു.

 ഇസ്രയേലുമായി സാധാരണ ബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെയും നാലാമത്തെയും അറബ്  രാജ്യങ്ങളാണ് യുഎഇയും ബഹ്റൈനും. നേരത്തെ 1979ല്‍ ഈജിപ്‍ത്, ഇസ്രയേലുമായി സമാധാന കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. 1994ല്‍ ജോര്‍ദാനാണ് ഇതിനുമുമ്പ് ഇസ്രയേലുമായി കരാര്‍ ഒപ്പുവെച്ചത്.‌

click me!