ഇനി ഒരു വിസ മതി; സൗദിയും യുഎഇയും ഒറ്റ സന്ദർശന വിസാ കരാറില്‍ ഒപ്പുവെച്ചു

By Web TeamFirst Published Nov 30, 2019, 2:28 PM IST
Highlights

വിനോദ സഞ്ചാര മേഖലയുടെ പ്രോത്സാഹനം ലക്ഷ്യമിട്ടാണ് ഒറ്റ വിസ കൊണ്ട് രണ്ട് രാജ്യങ്ങളും സന്ദർശിക്കാൻ അനുവദിക്കുന്ന വിസ ഏർപ്പെടുത്തുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരെൻറ യുഎഇ സന്ദർശന വേളയിലാണ് ഉടമ്പടിയില്‍ ഒപ്പുവെച്ചത്.

റിയാദ്: സൗദി അറേബ്യയും യുഎഇയും  സന്ദർശിക്കാവുന്ന ഒറ്റ വിസ പദ്ധതിക്ക് ഇരു രാജ്യങ്ങളും കരാറൊപ്പിട്ടു. യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി ‘വാം’ അറിയിച്ചതാണിത്. രണ്ട് രാജ്യങ്ങളും ഒറ്റ വിസകൊണ്ട് സന്ദർശിക്കാൻ കഴിയുന്ന വിസ ലോക വിനോദ സഞ്ചാരികൾക്കും ടൂറിസം വിപണിക്കും വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. 

സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ യുഎഇ സന്ദർശനത്തിനിടെയാണ് ഈ സുപ്രധാന നീക്കം. ആഭ്യന്തര വിനോദ സഞ്ചാര മേഖലയുടെ അഭിവൃദ്ധി ലക്ഷ്യമിട്ടാണിത്. സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെരിറ്റേജും (എസ്.സി.ടി.എച്ച്) യുഎഇയുടെ സാമ്പത്തിക മന്ത്രാലയവും ഈ ലക്ഷ്യത്തോടെ ഒരുമിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമാണ് സംയുക്ത വിസ. രണ്ട് രാജ്യങ്ങളുടെയും അതിർത്തി കവാടങ്ങളിലും വിമാനത്താവളങ്ങളിലും നടപടികൾ എളുപ്പത്തിലാക്കും. വിസ, എമിഗ്രേഷൻ നടപടികളിലെ സങ്കീർണതകൾ ഒഴിവാകും. ഇരു രാജ്യങ്ങളിലും താമസിക്കുന്നവർക്ക് വളരെ എളുപ്പം അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കാൻ കഴിയും വിധം ഒറ്റ വിസ എന്ന സംവിധാനമാണ് കൊണ്ടുവരുന്നത്. 

ഒറ്റ വിസ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെട്ടിട്ടില്ല. യുഎഇ പര്യടനത്തിനിടെ അമീർ മുഹമ്മദ് ബിൻ സൽമാൻ ദുബൈയിലെ എക്പോ 2020 ആസ്ഥാനം സന്ദർശിച്ചു. മറ്റ് അഞ്ച് സുപ്രധാന കരാറുകൾ കൂടി ഒപ്പിട്ടു. ഭക്ഷ്യ സുരക്ഷയിന്മേലുള്ള തന്ത്രപ്രധാന കരാറാണ് ഒന്ന്. ഇരു രാജ്യങ്ങൾക്കുമിടയിൽ ഭക്ഷ്യസാധനങ്ങളുടെ അനധികൃത കടത്ത് തടയാനാണിത്. സൈബറാക്രമണം തടയുന്നതിന് ആ രംഗത്തെ സുരക്ഷ ഉയർത്തുന്നതിനുളള നടപടികളുമായി ഒരുമിച്ച് നീങ്ങാനും ധാരണയായി. പണമിടപാട് എളുപ്പത്തിലാക്കാൻ ഡിജിറ്റൽ കറൻസിയിൽ പരീക്ഷണം നടത്താനും ധാരണയായിട്ടുണ്ട്. 

click me!