
അബുദാബി: യുഎഇയിൽ വസന്തകാലത്തിന്റെ വരവറിയിച്ചുള്ള 'സരായാത്' സീസൺ ആരംഭിച്ചതോടെ രാജ്യത്തുടനീളം ശക്തമായ മഴയും ഇടിമിന്നലും തുടരുകയാണ്. വരും ദിവസങ്ങളിലും കാലാവസ്ഥ അസ്ഥിരമായിരിക്കുമെന്നും മാർച്ച് 27-ഓടെ മാത്രമേ സ്ഥിതിഗതികൾ ശാന്തമാകൂ എന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അറബ് യൂണിയൻ ഫോർ അസ്‌ട്രോണമി ആൻഡ് സ്പേസ് സയൻസസ് അംഗം ഇബ്രാഹിം അൽ ജർവാൻ വിശദീകരിക്കുന്നതനുസരിച്ച്, മാർച്ച് പകുതി മുതൽ മെയ് ആദ്യവാരം വരെ നീണ്ടുനിൽക്കുന്ന കാലാവസ്ഥാ മാറ്റത്തിന്റെ ഘട്ടമാണിത്. പെട്ടെന്നുണ്ടാകുന്ന ഇടിമിന്നൽ, ശക്തമായ കാറ്റ്, ആലിപ്പഴ വർഷം
എന്നിവ ഈ സീസണിന്റെ പ്രത്യേകതയാണ്. രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയായ അൽ ദഫ്രയിൽ ആരംഭിച്ച മഴ ക്രമേണ അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. തിങ്കളാഴ്ച ഉച്ചയോടെ ദുബായ് (ജെബൽ അലി, അൽ ബർഷ), ഷാർജ, റാസൽഖൈമ തുടങ്ങിയ വടക്കൻ എമിറേറ്റുകളിലും മഴയെത്തി.
ഇന്ന് മഴ വടക്കൻ, കിഴക്കൻ മേഖലകളിലേക്കും തീരദേശങ്ങളിലേക്കും നീങ്ങാൻ സാധ്യതയുണ്ട്. രാത്രിയോടെ മഴയുടെ തീവ്രത താൽക്കാലികമായി കുറഞ്ഞേക്കാം. വ്യാഴാഴ്ച രാവിലെ മഴയ്ക്ക് ചെറിയ ശമനം ഉണ്ടാകുമെങ്കിലും ഉച്ചകഴിഞ്ഞ് വീണ്ടും ശക്തിപ്പെടും. വ്യാഴം രാത്രി മുതൽ വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കുന്ന അവസാന ഘട്ട മഴ പടിഞ്ഞാറൻ തീരങ്ങളിൽ ആരംഭിച്ച് ഉൾനാടൻ പ്രദേശങ്ങളിലേക്ക് വ്യാപിക്കും. മഴ തുടർച്ചയായി പെയ്യുന്നതിന് പകരം, പുതിയ മേഘക്കൂട്ടങ്ങൾ എത്തുന്നതിനനുസരിച്ച് ഇടവേളകളിലായാകും അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അബുദാബിയിലെ താഴ്ന്ന പ്രദേശങ്ങളിൽ ഇതിനോടകം വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡുകളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. അസ്ഥിരമായ കാലാവസ്ഥയിൽ ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam