
ഫുജൈറ: യുഎഇയില്‍ വീടിന് തീപിടിച്ച് ഏഴ് കുട്ടികള്‍ മരിച്ച സംഭവത്തില്‍ അമ്മയെ കുറ്റവിമുക്തയാക്കി. രണ്ട് വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലാണ് ഫുജൈറ കോടതിയില്‍ വിചാരണ പൂര്‍ത്തിയായത്. വീട്ടിലെ മുറി പൂട്ടിയിരുന്നത് കാരണം പുറത്തിറങ്ങാനാവാതെ കുട്ടികള്‍ പുകശ്വസിച്ചും ശ്വാസംമുട്ടിയും മരിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് 40വയസുകാരിയായ സലീമ അല്‍ സുരൈദിക്കെതിരെ വിചാരണ നടത്തിയത്. കുട്ടികളുടെ കാര്യത്തില്‍ അമ്മ അശ്രദ്ധ കാണിച്ചുവെന്നതായിരുന്നു കുറ്റം.
പുലര്‍ച്ചെ 4.50നാണ് വീടിന് തീപിടിച്ചത്. നാല് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും ഈ സമയത്ത് വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു. കുട്ടികള്‍ കിടന്നിരുന്ന മുറി പുറത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ ഇവര്‍ക്ക് രക്ഷപെടാന്‍ കഴിഞ്ഞില്ലെന്നായിരുന്നു പൊലീസിന്റെ നിഗമനം. വിവരമറിഞ്ഞെത്തിയ അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ വീടിനുള്ളില്‍ കടന്ന് കുട്ടികളെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും അപ്പോഴേക്കും ഏഴ് പേരുടെയും മരണം സംഭവിച്ചിരുന്നു.
അഞ്ചിനും 15നും ഇടയില്‍ പ്രായമുള്ളവരായിരുന്നു മരിച്ച കുട്ടികളെല്ലാം. 2014ല്‍ ഭര്‍ത്താവ് അര്‍ബുദ രോഗബാധിതനായി മരിച്ചതില്‍പിന്നെ സലീമ ഒറ്റയ്ക്കാണ് കുട്ടികളെ വളര്‍ത്തിയത്. വീട്ടിലെ ഗ്യാസ് ചോര്‍ച്ചയാണ് തീപിടുത്തത്തിന് കാരണമായത്. കേസില്‍ അമ്മയ്ക്കെതിരെ ബോധപൂര്‍വമല്ലാത്ത നരഹത്യാ വകുപ്പാണ് ചുമത്തിയിരുന്നതെങ്കിലും കഴിഞ്ഞ ദിവസം കോടതി ഇവരെ കുറ്റവിമുക്തയാക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam