
ദുബായ്: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിനിടെ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുന്നു. സിവിൽ കപ്പലുകളെ ലക്ഷ്യമിട്ട ആറ് ഇറാനിയൻ ബോട്ടുകൾ വെടിവെച്ച് തകർത്തെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു. ഇതിനിടെ, ഏപ്രിലിൽ പ്രഖ്യാപിച്ച വെടിനിർത്തൽ ലംഘിച്ച് യുഎഇക്ക് നേരെ ഇറാന്റെ ഭാഗത്തുനിന്ന് മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.
ഇറാൻ വിക്ഷേപിച്ച 12 ബാലസ്റ്റിക് മിസൈലുകളും മൂന്ന് ക്രൂയിസ് മിസൈലുകളും നാല് ഡ്രോണുകളും യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തു. എന്നാൽ ഫുജൈറയിലെ ഓയിൽ ഇൻഡസ്ട്രി സോണിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ തീപിടുത്തമുണ്ടാകുകയും മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങൾ നൽകി വരുന്നതായി അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യുഎഇയിലെ വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകൾക്ക് താൽക്കാലികമായി അവധി പ്രഖ്യാപിക്കുകയും പഠനം ഓൺലൈൻ വഴിയാക്കുകയും ചെയ്തു. മെയ് 5 ചൊവ്വാഴ്ച മുതൽ മെയ് 8 വെള്ളിയാഴ്ച വരെയാണ് ഈ മാറ്റം പ്രാബല്യത്തിലുള്ളത്.
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ പ്രതികരണം
യുഎഇക്ക് നേരെയുള്ള ഇറാന്‍റെ ആക്രമണം നീതീകരിക്കാനാവാത്തതാണെന്ന് ഫ്രാൻസ് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. 'യുഎഇയുടെയും മേഖലയിലെ മറ്റ് സഖ്യകക്ഷികളുടെയും സുരക്ഷയ്ക്കായി ഫ്രാൻസ് എന്നും കൂടെയുണ്ടാകും' മാക്രോൺ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ആക്രമണത്തെ അദ്ദേഹം ശക്തമായി അപലപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam