
അബുദാബി: ഞായറാഴ്ച മുതല്‍ യുഎഇയില്‍ ലഭിച്ച കനത്ത മഴയില്‍ പലയിടങ്ങളിലും ജനജീവിതം സ്തംഭിച്ചു. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ഭേദപ്പെട്ട മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. പല സ്കൂളുകളും തിങ്കളാഴ്ച വിദ്യാര്‍ത്ഥികളെ മടക്കി അയക്കുകയും ചെയ്തു. അതേസമയം രാജ്യത്ത് നവംബര്‍ മാസം മുഴുവന്‍ ലഭിക്കുന്ന ശരാശരി മഴയുടെ ഇരട്ടിയാണ് ഞായറാഴ്ച മാത്രം പെയ്തതെന്ന് യുഎഇ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
1977 മുതല്‍ 2017 വരെയുള്ള കണക്ക് അനുസരിച്ച് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നവംബര്‍ മാസത്തില്‍ ശരാശരി 4.4 മില്ലീമീറ്റര്‍ മഴയാണ് പെയ്യാറുള്ളത്. എന്നാല്‍ ഇന്നലെ മാത്രം ഇവിടെ 8.2 മില്ലീമീറ്റര്‍ മഴ ലഭിച്ചു. എന്നാല്‍ 2012 നവംബര്‍ മാസത്തില്‍ ഇതിലും വലിയ മഴയ്ക്ക് ദുബായ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അന്ന് 24 മണിക്കൂറിനിടെ 42.2 മില്ലീമീറ്റര്‍ മഴ പെയ്തിരുന്നു.
റാസല്‍ഖൈമയിലെ ശഹ താഴ്വരയിലാണ് കഴിഞ്ഞദിവസം ഏറ്റവുമധികം മഴ പെയ്തത്. ഇവിടെ 59.2 മില്ലീമീറ്ററാണ് മഴ പെയ്തത്. ഉമ്മുല്‍ഖുവൈനില്‍ 57 മില്ലീമീറ്ററും ജബല്‍ ജൈസില്‍ 44 മില്ലീമീറ്ററും മഴ പെയ്തു. ദുബായിലെ ജുമൈറയില്‍ 37.2 മില്ലീമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ ബുര്‍ജ ഖലീഫയുടെ പരിസര പ്രദേശങ്ങളില്‍ 18.2 മില്ലീമീറ്ററാണ് മഴ പെയ്തത്.
വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയും മഴ കാര്യമായി ബാധിച്ചു. ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 19.6 മില്ലീമീറ്ററും റാസല്‍ഖൈമ വിമാനത്താവളത്തില്‍ 15.5 മില്ലീമീറ്ററും ദുബായില്‍ 8.2 മില്ലീമീറ്ററും ജബല്‍ അലിയിലെ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 7.8 മില്ലീമീറ്ററും മഴ പെയ്തു. അബുദാബിയില്‍ 1.4 മില്ലീമീറ്റര്‍ മാത്രം മഴയാണ് ലഭിച്ചത്. റാസല്‍ഖൈമയില്‍ 24.3 മില്ലീമീറ്ററും മഴ പെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam