
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രൻസ്. ഒരുകാലത്ത് വെള്ളിത്തിരയുടെ അണിയറയിൽ തയ്യൽക്കാരനായി എത്തിയ ഇന്ദ്രൻസ്, പിന്നീട് ബിഗ് സ്ക്രീനിൽ എത്തി. ഹാസ്യ താരമായി തിളങ്ങിയ അദ്ദേഹം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്യാരക്ടർ റോളുകൾ ചെയ്ത് ഓരോ സിനിമാസ്വാദകരെയും മലയാളികളേയും ഒന്നടങ്കം ഞെട്ടിക്കുകയാണ്. ഒടിടിയിലൂടെ മറുഭാഷക്കാരും ഇന്ദ്രന്ഡസിന്റെ പ്രകടടനത്തിന് കയ്യടിച്ചു. ഇപ്പോഴിതാ തിയറ്ററുകളിൽ ഗംഭീര പ്രതികരങ്ങൾ നേടി പ്രദർശനം തുടരുന്ന സൂര്യ ചിത്രം കറുപ്പിൽ വിസ്മയകരമായ പ്രകടനം കാഴ്ചവച്ചിരിക്കുകയാണ് മലയാളത്തിന്റെ ഇന്ദ്രൻസേട്ടൻ.
രണ്ട് ദിവസം മുൻപായിരുന്നു ബാലാജി സംവിധാനം ചെയ്ത കറുപ്പ് തിയറ്ററിൽ എത്തിയത്. സൂര്യയുടെ തിരിച്ച് വരവ് ചിത്രമെന്ന് നിലവിൽ വിശേഷിപ്പിക്കപ്പെടുന്ന ചിത്രത്തിൽ, അനഘ രവി അവതരിപ്പിക്കുന്ന ബിനു എന്ന കഥാപാത്രത്തിന്‍റെ അച്ഛന്‍റെ റോളിലാണ് ഇന്ദ്രന്‍സ് എത്തിയത്. സൂര്യയുടെ മാസ് പ്രകടനം കാണാൻ പോയവർക്ക് കാണാനായത് ഇന്ദ്രൻസിന്റെ അതി ഗംഭിര പ്രകടനമെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. തമിഴ്നാട്ടിൽ മാത്രമല്ല, മറ്റ് സംസ്ഥാനക്കാരും റിവ്യൂവേഴ്സുമെല്ലാം ഇന്ദ്രൻസിന്റെ പ്രകടനത്തെ ആഘോഷിക്കുകയാണ്. ഇതിഹാസം എന്നാണ് സംവിധായകൻ ബാലാജി ഇന്ദ്രൻസിനെ വിശേഷിപ്പിച്ചത്.
ഇന്ദ്രൻസിന്റെ 'എനക്ക് ഗൂഗിൾ പേ പണ്ണ തെരിയാത് സർ' എന്ന ഡയലോഗ് ആണ് ഓരോരുത്തരേയും അത്ഭുതപ്പെടുത്തിയതും കണ്ണിനെ ഈറനണിയിച്ചതും. അത്രയും ഡെപ്ത് ആ ഡയലോഗിനും ഇന്ദ്രൻസിന്റെ പ്രകടനത്തിനും ഉണ്ടായിരുന്നു. ഒപ്പം അദ്ദേഹത്തിന്റെ മറ്റ് ഡയലോഗുകളും സോഷ്യൽ മീഡിയയിൽ കമന്റുകളായി നിറയുന്നുണ്ട്.
'സൂര്യയുടെ പ്രകടനം കാണാൻ പോയതാണ് ഞാൻ. എന്നാൽ ഈ മനുഷ്യൻ എന്നെ ഞെട്ടിച്ച് കളഞ്ഞു. എന്തൊരു നടനാണ് അദ്ദേഹം. തമിഴകത്തേക്ക് സ്വാഗതം സർ', എന്നാണ് ഒരാളുടെ കമന്റ്. 'സിനിമ കണ്ട് ഇദ്ദേഹത്തിന്റെ പ്രകടനം കണ്ട് കരഞ്ഞു പോയി. അല്ല കരയിപ്പിച്ചു, എന്തൊരു നടനാണ് ഇന്ദ്രൻസ്. സൗത്തിന്ത്യയിലെ മികച്ച നടൻ, മലയാളികളുടെ മുത്ത്, ഓസ്കർ ലെവൽ ആക്ടിംഗ്. അടുത്ത നാഷണൽ അവാർഡ് അദ്ദേഹത്തിന് കൊടുക്കണം, ഞങ്ങളെ തേങ്ങി തേങ്ങി കരയിപ്പിച്ച പെർഫോമൻസ്', എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. അനഘ രവിയുടെ പ്രകടനത്തിനും പ്രശംസ ഏറെയാണ്.