ചെറുപ്പം മുതല്‍ അമ്മ എങ്ങനെയായിരുന്നുവെന്നും താന്‍ തന്‍റെ മകള്‍ക്ക് എങ്ങനെയാണെന്നും പക്വമായ കുറിപ്പില്‍ പറഞ്ഞുവയ്ക്കുകയാണ് അശ്വതി.
മലയാളികള്‍ക്ക് അശ്വതി ശ്രീകാന്തിനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ടെലവിഷന്‍ പരിപാടികളില്‍ തനതായ ശൈലിയില്‍ അവതാരകയായി എത്തുന്ന അശ്വതി ഒരു സിനിമാ താരത്തെ പോലെ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. എഴുത്തുകാരി കൂടിയാണ് അശ്വതി. സോഷ്യല്‍ മീഡിയയില്‍ തന്‍റെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാന്‍ താരം മറക്കാറില്ല. കഴിയുന്നതുപോലെയെല്ലാം ആരാധകരുമായി സംസാരിക്കാനും സമയം കണ്ടെത്തും. ഇപ്പോഴിതാ തന്‍റെ അമ്മയെ കുറിച്ച് എഴുതുകയാണ് അശ്വതി. ചെറുപ്പം മുതല്‍ അമ്മ എങ്ങനെയായിരുന്നുവെന്നും താന്‍ തന്‍റെ മകള്‍ക്ക് എങ്ങനെയാണെന്നും പക്വമായ കുറിപ്പില്‍ പറഞ്ഞുവയ്ക്കുകയാണ് അശ്വതി.
കുറിപ്പിങ്ങനെ...
ഞാൻ എന്തിനെങ്കിലും നോ എന്ന് പറഞ്ഞാൽ ഉടനെ എന്റെ മകൾ തിരിഞ്ഞ് നിന്ന് പറയും...അമ്മാ...യു ആർ എ ബാഡ് മോം. ഓഹ്...ശരി...ആയിക്കോട്ടേന്നു ഞാനും.
അല്ലേലും എനിക്കും പണ്ട് എന്റെ അമ്മയെ പറ്റി വല്യ അഭിപ്രായമൊന്നുമില്ലാരുന്നു. ഓടി വീണു മുട്ട് പൊട്ടിച്ച് ചോരയൊലിപ്പിച്ച് ചെന്നാലും ’അയ്യോ ന്റെ മോള് വീണോ’ന്ന് നിലവിളിച്ച് കേട്ടിട്ടില്ല. ഇത്രേയുള്ളോ...പിള്ളേരാവുമ്പോ വീണെന്നൊക്കെയിരിക്കും എന്ന് പ്രഖ്യാപിച്ച് ഡെറ്റോളും പഞ്ഞിയും ബെറ്റാഡിനും എടുക്കാൻ പോകും നഴ്‌സമ്മ.
ആൺപിള്ളേര് കളിയാക്കിയെന്ന് മുഖം വീർപ്പിച്ച് ചെന്നാൽ ‘ആരാ എന്റെ കൊച്ചിനെ കളിയാക്കിയേ...അമ്മ ചോദിക്കാം ന്ന്’ ഒരിക്കലും പറഞ്ഞിട്ടില്ല. നിന്റെ വായിൽ നാക്കില്ലാരുന്നോ തിരിച്ച് രണ്ടെണ്ണം പറയാൻ എന്നേ ചോദിച്ചിട്ടുള്ളൂ.
എനിക്കീ കറി വേണ്ടാന്നു പറയുമ്പോൾ ‘എന്നാ മോൾക്കൊരു മുട്ട പൊരിച്ച് തരട്ടേ’ എന്ന ഓപ്‌ഷൻ ഒരിക്കലും തന്നിട്ടില്ല. അവനവന്റെ വീട്ടിൽ ഉള്ളത് കഴിച്ച് പഠിക്കണം എന്ന് വാശി കാണിച്ചിട്ടേ ഉള്ളൂ.
ഹോസ്റ്റലിൽ നിൽക്കുമ്പോൾ ഹോം സിക്നെസ്സ് കൊണ്ട് അമ്മയെ ഫോണിൽ വിളിച്ച് വിങ്ങിപ്പൊട്ടി എനിക്ക് വീട്ടിൽ വരണമെന്ന് പറഞ്ഞപ്പോൾ ‘എന്നാ എന്റെ മോളിങ്ങു പോരേ’ എന്ന് പറഞ്ഞില്ല. ‘പഠിക്കാൻ പോയാൽ അവിടെ നിന്ന് പഠിക്കണം’ എന്ന് കർക്കശക്കാരിയായി ട്ടേയുള്ളൂ
അനിയന്റെ കൂടെ ഭക്ഷണം കഴിക്കാൻ ഇരുന്നാൽ അവന്റെ പങ്ക് ആദ്യം തീർത്ത് എന്റെ പാത്രത്തിലേക്ക് കൈ നീളുമെന്ന് ഉറപ്പുള്ളപ്പോൾ എനിക്കൊരു പങ്ക് വേറെ അടുക്കളയിൽ മൂടി വച്ചിട്ടുണ്ടാകും എന്നതായിരുന്നു ആകെയുള്ളൊരു സ്നേഹ പ്രകടനം-, വറുത്ത മീനായാലും പഴം പൊരിയായാലും. തലമുറകളെ പെറ്റു വളർത്തേണ്ട പെണ്ണുങ്ങൾക്കാണ് ആരോഗ്യം കൂടുതൽ വേണ്ടതെന്ന അമ്മയുടെ വിശ്വാസത്തിൽ അന്നൊരു ഫെമിനിസ്റ്റിനെ ഞാൻ കണ്ടിരുന്നില്ല.
ഇന്നിപ്പോ ലോകത്ത് എവിടെയായിരുന്നാലും എനിക്കൊരു സങ്കടം വന്നാൽ തൊട്ടടുത്തുള്ള ഭർത്താവ് പോലും അറിയും മുൻപ് പാലായിൽ നിന്നൊരു ഫോൺ വരും...നിനക്കെന്നാടി വല്ല വിഷമോമുണ്ടോ? എനിക്ക് അങ്ങനെ ഒരു തോന്നൽ എന്ന് പറയും അമ്മ...!!
അതുകൊണ്ട് തന്നെ പത്മ ബാഡ് മോം എന്ന് ഉറക്കെ പ്രഖ്യാപിക്കുമ്പോഴും എനിക്ക് സങ്കടം തോന്നാറില്ല. ഇങ്ങനെ ചില ബാഡ് മദേഴ്‌സാണ് ആത്മാഭിമാനമുള്ള, ആത്മവിശ്വാസമുള്ള, ആരോഗ്യമുള്ള മക്കളെ വളർത്തിയെടുത്തിട്ടുള്ളത്. പത്മ നാളെ മാറ്റിപ്പറഞ്ഞോളും...ഇന്ന് ഞാൻ പറയുന്നത് പോലെ.