Latest Videos

ഇടംകാലിലെ ദൈവം, ഇടനെഞ്ചിലെ ഫുട്ബോളർ; മെസി വിസ്മയത്തിന് 36

By Web TeamFirst Published Jun 24, 2023, 10:09 AM IST
Highlights

വരും തലമുറകൾ ആ  ജീനിയസിന്‍റെ  അവിശ്വസനീയമായ കഴിവുകളെ കുറിച്ചുള്ള വാഴ്ത്തുപാട്ടുകൾ കേട്ടറിഞ്ഞതിന് ശേഷം  അതിന്‍റെ അടയാളങ്ങളായ വീഡിയോകളിലൂടെയാണ് അവർക്കെന്താണ് നഷ്ടമായതെന്നു തിരിച്ചറിയുക എന്നിരിക്കെ അയാളെ കണ്ടിരിക്കുന്ന ഞാനുൾപ്പെടുന്ന തലമുറകൾ സത്യത്തിൽ ഭാഗ്യം ചെയ്തവരാണ്. മനോഹരമായ ഒരു ഗെയിം, ആ ഗെയിമിനെ തന്നെ ഡിഫൈൻ ചെയ്യുന്നൊരു എനിഗ്‌മാറ്റിക് ജീനിയസ്. ലയണൽ അന്ദ്രിയസ് മെസി.അതുല്യനായ പ്രതിഭാസം, ദ ഗ്രേറ്റസ്റ്റ്  ഫുട്ബോളർ ഒഫ് ഓൾ ടൈം.

ഫുട്‍ബോൾ എന്നല്ല ഏതൊരു ഗെയിമിലും പല കാലഘട്ടങ്ങളിലായി തങ്ങളുടെ അസാധാരണമായ പ്രതിഭയുടെ പ്രദർശനം കാഴ്ച വച്ച് കടന്നു പോകുന്ന മഹാന്മാരായ കളിക്കാരുണ്ട്, ഇതിഹാസങ്ങളുണ്ട്. എക്കാലത്തെയും മികച്ചവൻ ആരെന്ന ചോദ്യമുയരുമ്പോൾ  ഓരോ കാലഘട്ടത്തിലും അവരെ കണ്ടിരിക്കുന്നവർക്ക് അവരവരുടേതായ വിലയിരുത്തലുകളും പരിഗണനകളും  കാണുമെന്നത് ഉറപ്പാണ്. പെലെ, മറഡോണ, ഡിസ്റ്റിഫാനോ, ക്രൈഫ്, പ്ലാറ്റിനി, റൊണാൾഡോ, സിദാൻ  എന്നിങ്ങനെ ഇതിഹാസങ്ങളുടെ ഒരു നിരയാണ്  പല കാലഘട്ടങ്ങളിലായി ചിതറികിടക്കുന്നത്.

മഹത്വത്തിന്‍റെ അളവുകോലുകൾക്ക് നേരെയുള്ള കോളങ്ങളിൽ പലതും ടിക് ചെയ്യുന്നവർ. എക്കാലത്തെയും മികച്ചവനെ അടയാളപ്പെടുത്തുന്ന മാനദണ്ഡങ്ങൾക്ക് നേരെയുള്ള എല്ലാ കോളങ്ങളും അനായാസം ടിക് ചെയ്തുകൊണ്ട്  വിശേഷണങ്ങൾക്കതീതമായി നിൽക്കുന്നവന്‍റെ പെരുച്ചരിക്കപ്പെടുമ്പോൾ അവർക്കെല്ലാം മാറിനിൽക്കേണ്ടി വരുന്നത് അവരുടെ കുറവൊന്നുമല്ല, അളവില്ലാത്ത കലർപ്പില്ലാത്ത പ്രതിഭ അത്യന്തം മനോഹരമായ രീതിയിൽ  ഒരു മനുഷ്യന് സാധ്യമാകുന്നതിനപ്പുറം പൂർണതയോടെ പ്രദർശിപ്പിച്ചവൻ സെറ്റ് ചെയ്യുന്ന നിലവാരത്തിന്‍റെ ബാർ അത്രയും ഉയർന്നതായത് കൊണ്ട് മാത്രമാണ്.

വരും തലമുറകൾ ആ  ജീനിയസിന്‍റെ  അവിശ്വസനീയമായ കഴിവുകളെ കുറിച്ചുള്ള വാഴ്ത്തുപാട്ടുകൾ കേട്ടറിഞ്ഞതിന് ശേഷം  അതിന്‍റെ അടയാളങ്ങളായ വീഡിയോകളിലൂടെയാണ് അവർക്കെന്താണ് നഷ്ടമായതെന്നു തിരിച്ചറിയുക എന്നിരിക്കെ അയാളെ കണ്ടിരിക്കുന്ന ഞാനുൾപ്പെടുന്ന തലമുറകൾ സത്യത്തിൽ ഭാഗ്യം ചെയ്തവരാണ്. മനോഹരമായ ഒരു ഗെയിം, ആ ഗെയിമിനെ തന്നെ ഡിഫൈൻ ചെയ്യുന്നൊരു എനിഗ്‌മാറ്റിക് ജീനിയസ്. ലയണൽ അന്ദ്രിയസ് മെസി.അതുല്യനായ പ്രതിഭാസം, ദ ഗ്രേറ്റസ്റ്റ്  ഫുട്ബോളർ ഒഫ് ഓൾ ടൈം.

ബാഴ്‌സയുടെ യൂത്ത് അക്കാദമിയായ ലാ മസിയയിൽ മിനുക്കു പണികൾ തീർത്തെടുക്കപ്പെട്ടു പുറത്തുവന്ന പയ്യൻ അതിവേഗമാണ് പടവുകൾ കയറിപ്പോയത്. ഒരു പ്രൊഫഷണൽ ഫുട്ബോളറുടെ  കഴിവുകളുടെ ആത്യന്തിക  പ്രദർശനമായ ചാമ്പ്യൻസ് ലീഗിലും  ലാ ലിഗയിലും നേടാൻ സാധിക്കുന്നതെല്ലാം നേടുന്ന ഗ്ലിറ്ററിങ് കരിയറാണ് ബാഴ്‌സയിൽ നമ്മൾ കാണുന്നത്. ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഫുട്ബോളർ എന്ന നിലയിലേക്ക് മെസ്സിയെ ഉയർത്തിയ സുവർണവർഷങ്ങൾ. സമാനതകളില്ലാത്ത നേട്ടങ്ങളാണ് മെസിയുടെ സ്വപ്നതുല്യമായ കരിയർ മുന്നോട്ട് വക്കുന്നത്. 4 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ,10 ലാ ലിഗ കിരീടങ്ങൾ,2 ഫ്രഞ്ച് ലീഗ് കിരീടങ്ങൾ, കോപ്പ അമേരിക്ക, ലോകകപ്പ്, 7 ബാലൻ ഡി ഓറുകൾ,നേട്ടങ്ങളുടെ പട്ടിക നീളുമ്പോൾ അത്  മറ്റൊരു ഇതിഹാസത്തിനും സ്വപ്നം കാണാൻ പോലും സാധിക്കാത്ത വിധം വലുതാണ്.

അപാരമായ വേഗതയുടെ അകമ്പടിയോടെ ലോകത്തെ ഏതൊരു കളിക്കാരനെയും അതിശയിപ്പിക്കുന്ന ഡ്രിബ്ളിംഗ്  മികവ്, അതിനയാളെ സഹായിക്കുന്ന ബ്രില്യന്‍റ് ഫുട് വർക്കും പന്തിന്മേലുള്ള നിയന്ത്രണവും അനുപമമാണ്. അസാധാരണമായ പാസ്സിംഗ് മികവിനൊപ്പം മറ്റാർക്കും അനുകരിക്കാൻ കഴിയാത്ത വിഷൻ. പ്രോവൈഡർ എന്ന റോളിനൊപ്പം തന്നെ നിൽക്കുന്ന  മികവോടെ സ്കോറിങ്ങും സാധിച്ചെടുക്കുമ്പോൾ അസൂയയോടെ മാത്രമേ എതിരാളികൾക്ക് നോക്കിനിൽക്കാൻ കഴിയുന്നുള്ളൂ. ഓപ്പൺ പ്ലെയിലായാലും ഡെഡ് ബോൾ സാഹചര്യങ്ങളിലായാലും ലയണൽ മെസിയുടെ ഫിനിഷിങ് മികവ് അദ്ദേഹത്തെ ഏതു നിമിഷവും സ്‌കോർ ചെയ്യാവുന്നൊരു ത്രെട്ട് ആക്കുന്നത് കൊണ്ട് തന്നെ 90 മിനുട്ട് മത്സരത്തിൽ ഒരു നിമിഷം പോലും നമുക്കോ എതിരാളികൾക്കോ അയാളിൽ നിന്നു കണ്ണെടുക്കാൻ കഴിയാത്ത സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

ആരോപണങ്ങൾ പലതുണ്ടായിരുന്നു. ബാഴ്സലോണ ജേഴ്സിയിൽ പുറത്തെടുക്കുന്ന കളി അർജന്‍റീനക്ക് വേണ്ടി ആവർത്തിക്കുന്നില്ല. സാവി -ഇനിയേസ്റ്റ സഖ്യത്തിന്‍റെ  അസ്സിസ്റ്റുകൾ ഇല്ലെങ്കിൽ മെസ്സിക്ക് തിളക്കം കുറവാണ്, അർജന്‍റീനക്ക് വേണ്ടി പ്രധാനപ്പെട്ട ടൂർണമെന്‍റുകൾ ജയിക്കാൻ കഴിഞ്ഞിട്ടില്ല. 2014 ൽ കപ്പിനും ചുണ്ടിനുമിടക്ക് നഷ്ടപ്പെടുന്ന ലോകകപ്പ്, കോപ്പ അമേരിക്ക ഫൈനലുകളിലെ പരാജയങ്ങൾ എന്നിങ്ങനെ തിരിച്ചടികൾ മാത്രമുണ്ടായിരുന്ന അന്താരാഷ്ട്ര ഫുട്‍ബോൾ  കരിയർ . അർജന്‍റീനയിലെയും ബാഴ്സയിലെയും പ്രകടനങ്ങൾ താരതമ്യം ചെയ്തുള്ള  വിമർശനങ്ങൾ കൂടി വരുന്തോറും പിന്നീട് വന്ന ഓരോ അന്താരാഷ്ട്ര ടൂർണമെന്‍റും മെസ്സിയുടെ മേലുള്ള സമ്മർദ്ദം കൂട്ടിയിട്ടേയുള്ളൂ.

കളിക്കാരനെന്ന നിലയിൽ അസാധ്യ പ്രകടനങ്ങൾ തന്നെയാണ് രണ്ടിടത്തും നൽകിയിരുന്നതെന്ന കാര്യം സൗകര്യപൂർവം മറന്നവർ മെസിയുടെ പടിയിറക്കം തുടങ്ങിയ കരിയറിൽ ഇനിയൊരങ്കത്തിന് ബാല്യമുണ്ടോ എന്ന രീതിയിലുള്ള സംവാദങ്ങളും ടീമിനെ പ്രചോദിപ്പിക്കാൻ കഴിയുന്നില്ലെന്ന രീതിയിലുള്ള കുറ്റപ്പെടുത്തലുകളും നിറഞ്ഞു നിൽക്കുന്ന പ്രീ ടൂർണമെന്‍റ് ചർച്ചകളിൽ മുഴുകുമ്പോൾ അന്താരാഷ്ട്ര കിരീടത്തിന്‍റെ അഭാവമെന്നത് മെസിയെന്ന ഇതിഹാസത്തിന്‍റെ സ്വപ്നതുല്യമായ കരിയറിലെ ഒരു പോരായ്മയൊന്നുമല്ലെങ്കിൽ കൂടെ പൂർണനായ ഒരു ഫുട്ബോളറുടെ ന്യുനതകൾ കണ്ടെത്താൻ മാത്രമിരിക്കുന്നവരാൽ ഈയൊരു ഘടകം മാത്രം വച്ചയാൾ എന്നും ജഡ്ജ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുമെന്നത് ഉറപ്പായിരുന്നു.

ഇനിയുള്ള ഓരോ അവസരവും അവസാന അവസരമെന്ന പ്രതീതിയുണർത്തുമ്പോൾ ലയണൽ മെസി ഇനഫ് ഈസ് ഇനഫ് എന്ന് തീരുമാനിക്കുകയാണ് . അർജന്‍റീനക്ക് വേണ്ടി എല്ലാം നൽകിയിട്ടും നേരിടേണ്ടി വരുന്ന പരാജയങ്ങളിൽ മനം നൊന്ത് അന്താരാഷ്ട്ര ഫുട്‍ബോൾ അവസാനിപ്പിക്കാനുള്ള  തീരുമാനമെടുക്കേണ്ടി വരുന്ന ലയണൽ മെസി തിരിച്ചുവരുന്നത് കരിയർ അവസാനിപ്പിച്ചു കഴിഞ്ഞാൽ പോലും അർജന്‍റീനിയൻ ജേഴ്‌സിയിൽ താനെന്ത് നേടിയെന്നുള്ള ചോദ്യം അവസാനമില്ലാതെ തന്നെ പിന്തുടർന്ന് കൊണ്ടേയിരിക്കും എന്ന തിരിച്ചറിവിനെക്കാൾ രാജ്യത്തിനു  കിരീടങ്ങൾ നേടിക്കൊടുക്കാനുള്ള അതിയായ ആഗ്രഹം  കൂടിയാകണം.

കോപയിലെ കൊടുങ്കാറ്റ്

ടീമംഗങ്ങളെ മുഴുവൻ  പ്രചോദിപ്പിച്ചു കൊണ്ട്, കരിയറിന്‍റെ ഈ ഘട്ടത്തിലും തന്‍റെ ഗെയിമിന്‍റെ നിലവാരം തനിക്ക് മാത്രം സാധിക്കുന്ന അസാധ്യമായ രീതിയിൽ ഉയർത്തിക്കൊണ്ട് മെസി കളം നിറഞ്ഞ 2021 കോപ്പ അമേരിക്കയിലായിരുന്നു വരാൻ പോകുന്നതിന്‍റെ സൂചനകൾ ലഭിച്ചത്. കോപ്പയിൽ അർജന്‍റീനയടിക്കുന്ന 12 ഗോളുകളിൽ ഒമ്പതിലും മെസിയുടെ മാന്ത്രിക സ്പർശമുണ്ടായിരുന്നു. നാലു ഗോളുകൾ, അഞ്ച് അസിസ്റ്റുകൾ.

ഒരു ഗോട്ട് ഡിബേറ്റ് എന്നന്നേക്കുമായി  സെറ്റിൽ ചെയ്യാനൊന്നുമല്ല മെസിയുടെ തിരിച്ചുവരവ്, കാരണം തന്‍റെ ജീനിയസിന്‍റെ പ്രദർശനം കരിയറിലുടനീളം നടത്തുമ്പോഴും അയാളൊരിക്കലും യാതൊരു തരത്തിലുമുള്ള അവകാശവാദങ്ങൾക്കും ഷോ ഓഫിനും മുതിർന്നിട്ടില്ല. സ്റ്റിൽ, ദ സ്റ്റേജ് വാസ് സെറ്റ് ഫോർ ദ അൾട്ടിമേറ്റ് ഷോ ഡൗൺ.

ദ അൾട്ടിമേറ്റ് ഷോ ഡൗൺ

അർജന്‍റീനക്ക് ലോകകപ്പിലേക്കുള്ള   സ്വപ്നതുല്യമായ യാത്ര ഒട്ടും സുഖകരമായ ഒരനുഭവമായിരുന്നില്ല. ആദ്യത്തെ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെടുന്നവർക്ക് പിന്നീടുള്ള എല്ലാ കളികളും അക്ഷരാർത്ഥത്തിൽ നോക്ക് ഔട്ട് തന്നെയായിരുന്നു. ടീമിനും തനിക്കും മുകളിലുള്ള കടുത്ത സമ്മർദ്ദം എല്ലാ അർത്ഥത്തിലും അബ്സോർബ് ചെയ്തെടുത്ത് കൊണ്ടൊരു അസാമാന്യ പ്രകടനം. മെക്‌സിക്കോക്കെതിരെയുള്ള നിർണായക മത്സരത്തിൽ ഡെഡ് ലോക്ക് ബ്രെക്ക് ചെയ്യാൻ പെടാപ്പാട് പെട്ടിട്ടും മെക്സിക്കോയുടെ സ്റ്റബോൺ ഡിഫൻസിനെ മറികടക്കാൻ കഴിയാതെ സമനിലയെന്ന ഒട്ടും ഫേവറബിൾ അല്ലാത്ത സാധ്യത തുറിച്ചു നോക്കുമ്പോൾ ലയണൽ മെസി ഗോൾ മുഖത്ത് നിന്നും 25 വാര അകലെ വച്ച് പന്ത് സ്വീകരിക്കുകയാണ്. ഒരു എക്സ്ക്വിസിറ്റ് ഫസ്റ്റ് ടച്ച് ,ഗോൾ കീപ്പറെ നിസ്സഹായനാക്കി കൊണ്ട് ഷോട്ട് ബ്ലോക്ക് ചെയ്യാനെത്തുന്ന മൂന്ന് ഡിഫൻഡർമാർക്കിടയിലൂടെ തനിക്ക് മാത്രം ദർശിക്കാനാവുന്നൊരു നേരിയ പഴുതിലൂടെ ഒരു തകർപ്പൻ ലോ ഡ്രൈവ്, ആ നിമിഷം അർജന്‍റീനയുടെ കിരീടത്തിലേക്കുള്ള യാത്ര തുടങ്ങികഴിഞ്ഞിരുന്നു എന്ന് നമുക്കിപ്പോൾ പറയാൻ സാധിക്കും.

ഔട്ട് ഓഫ് നത്തിങ്, മെസി ക്രിയേറ്റ് ചെയ്യുന്ന ഇത്തരം പിവിയോട്ടൽ മൊമന്‍റുകളാണ് അർജന്‍റീനയുടെ യാത്രക്ക് ഊർജം പകരുന്നത് , ഒരു ജീനിയസിന്‍റെ വറ്റാത്ത പ്രതിഭയുടെ ആഴം വ്യക്തമാക്കി തരുന്ന നിമിഷങ്ങൾ. പ്രീ ക്വാർട്ടർ ഓസ്‌ട്രേലിയയാണ്. പതിവുപോലെ തടഞ്ഞു നിർത്താൻ ശ്രമിക്കുന്ന പ്രതിരോധ നിരയെ വകഞ്ഞു മാറ്റുന്ന ശീലം മെസി ആവർത്തിക്കുകയാണ്. മാക് അലിസ്റ്ററിലേക്ക് ഒരു പാസ് കൊടുത്തതിനു ശേഷം ബോക്സിലേക്ക് ഓടിക്കയറുന്ന മെസി, മാക് അലിസ്റ്ററിൽ നിന്നും പാസ് സ്വീകരിക്കുന്ന ഒട്ടമെന്‍ഡിക്കത് നിയന്ത്രിക്കാൻ സാധിക്കാതെ വരുമ്പോൾ കൃത്യമായി ആ പന്ത് റിസീവ് ചെയ്യുന്ന മെസി പന്ത് നിയന്ത്രിച്ച ശേഷമൊരു ലെഫ്റ്റ് ഫുട്ടഡ് ഡെയ്‌സി കട്ടറാണ് അൺ ലീഷ് ചെയ്യുന്നത്, നിലം പറ്റെ വലയിലേക്ക് ഒഴുകിപ്പോകുന്ന ഒരു ഷോട്ട്.

സെമിയിൽ ഈ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരുടെ ലിസ്റ്റിൽ അനായാസം ഇടം പിടിക്കുന്ന ജോസ്‌കോ ഗ്വാർഡിയോളിനെ പോലൊരു ടോപ്‌ ഡിഫൻഡറെ, ഫാസ്റ്റ് ആയി മൂവ് ചെയ്യുന്ന അതിവേഗം റെസ്പോണ്ട് ചെയ്യുന്നൊരു ഇരുപത് വയസ്സുകാരനെ ഫെയിന്റും ടെണും സ്പീഡും ഉപയോഗിച്ച് കൊണ്ട് അക്ഷരാർത്ഥത്തിൽ നിസ്സഹായനാക്കുന്ന ഒരു ഔട്ട്‌ സ്റ്റാൻഡിങ് സോളോ റണ്ണും എന്നിട്ട് തളികയിലെന്ന പോലെ നൽകുന്ന ആ അസ്സിസ്റ്റും, ഖത്തര്‍ ലോകകപ്പിലെ തന്നെ ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു.

അടിമുടി അര്‍ജന്‍റീന

മെസിയുടെ ഓരോ ചലനങ്ങളിലും അർജന്‍റീനക്ക് വേണ്ടിയൊരു ലോകകപ്പ് ജയിക്കാനായുള്ള ആവേശവും നിശ്ചയ ദാർഢ്യവും പ്രകടമായിരുന്നു. അർജന്‍റീനക്ക് വേണ്ടി കളിക്കുമ്പോൾ പലപ്പോഴും സ്വീകരിക്കേണ്ടി വരാറുള്ള ചുമലുകൾ ഇടിഞ്ഞ ശരീര ഭാഷക്ക് പകരം അഗ്രസീവ് ആയൊരു ശരീരഭാഷ സ്വീകരിച്ചു ടീമിനെ പ്രചോദിപ്പിച്ചു കൊണ്ട് മുന്നിൽ നിന്ന് നയിച്ച നായകന് അക്ഷരാർത്ഥത്തിൽ അവകാശപ്പെട്ട കിരീടം. ഗ്രൗണ്ടിൽ എതിർ ടീമംഗങ്ങളോടും റഫറിയോടും ഗ്രൗണ്ടിന് പുറത്ത് വാൻ ഗലിനോടും എഡ്ഗാർ ഡേവിഡ്‌സിനോടും വരെ കലഹിക്കാനും തയ്യാറായിരുന്ന ലയണൽ മെസി ഒരിഞ്ച് പോലും വിട്ടു കൊടുക്കാൻ താൻ തയ്യാറല്ലെന്ന് ബോധ്യപ്പെടുത്തി കൊടുത്ത ആറ്റിറ്റ്യൂഡിന്‍റെ കൂടെ പ്രദർശനമായിരുന്നു ഈ ലോകകപ്പ്. 7 ഗോളുകളും ,3 അസ്സിസ്റ്റുകളുമായി  നിറഞ്ഞ പ്രതിഭയെ 22  ഫൗളുകൾ കൊണ്ടും എതിരാളികൾക്ക്  തടയാൻ കഴിയുമായിരുന്നില്ല.

യൂറോപ്പിലെ ഏതൊരു ക്ലബ്ബിലും കുറഞ്ഞത് രണ്ടു കൊല്ലമെങ്കിലും ഉന്നതനിലവാരത്തിൽ കളിക്കാനുള്ള  ശേഷി കാലുകളിൽ ശേഷിക്കുമ്പോഴും  അമേരിക്കയിലേക്ക് പോകാനുള്ള തീരുമാനമാണ് പൊരുത്തപ്പെടാൻ സാധിക്കാത്തതായി തോന്നുന്നത്. നേടാനുള്ളതെല്ലാം നേടിക്കഴിഞ്ഞവന്‍റെ നിസ്സംഗത ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്‍റെ എണ്ണിയാലൊടുങ്ങാത്ത ആരാധകർക്ക് നിരാശയാണ് സമ്മാനിക്കുന്നത്. സ്കോറിങ് എന്ന ക്വാളിറ്റിയിൽ ഇടിവ് വന്നാലും അസാധാരണമായ വിഷനും പന്തിന്മേൽ നിയന്ത്രണവും പാസ്സിംഗ് മികവുമുള്ള മെസി ഒരു ടോപ്‌ ക്ലാസ് മിഡ് ഫീൽഡറായി തീരുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. എന്തായാലും കരിയറിൽ ബാക്കിയുള്ള വർഷങ്ങൾ എവിടെയായാലും മെസിക്ക് യാതൊരു തടസ്സവുമില്ലാതെ ആസ്വദിക്കാൻ കഴിയുമെന്ന കാര്യത്തിൽ മാത്രം സംശയമില്ല. ആ ഇടതുകാലിൽ നമ്മെ ത്രസിപ്പിക്കാൻ പോന്ന നിലവാരമുള്ള ഫുട്‍ബോൾ  ഇനിയും ബാക്കിയുണ്ട്, അത് തടസ്സമില്ലാതെ ഒഴുകികൊണ്ടിരിക്കട്ടെ..  

Arthur Schopenhauer, another genius, once said:

"Talent hits a target no one else can hit; genius hits a target no one else can see."

click me!