സൂര്യയുടെ പിന്‍ഗാമി സഞ്ജുവോ?, 2028 ഒളിമ്പിക്സും ലോകകപ്പും ലക്ഷ്യമിട്ട് ടീം ഇന്ത്യയിൽ വൻ അഴിച്ചുപണിക്ക് ബിസിസിഐ

Published : Mar 11, 2026, 03:22 PM IST
Sanju Samson-Suryakumar Yadav

Synopsis

ടീം അംഗങ്ങളെ ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ പാണ്ഡ്യയുടെ ശൈലിയില്‍ ഗംഭീറിന് വലിയ മതിപ്പില്ല. ബുമ്രയുടെ പരിക്ക് പലപ്പോഴും തലവേദനയാണ്. ഈ സാഹചര്യത്തില്‍ മലയാളി താരം സഞ്ജു സാംസണെ നായകസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

മുംബൈ: ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ 2028-ലെ ഒളിംപിക്സിനും ടി20 ലോകകപ്പിനുമായി ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങൾക്കൊരുങ്ങി ബിസിസിഐ. 2028 ജൂലൈയിൽ നടക്കുന്ന ഒളിമ്പിക്സും തുടർന്ന് ഒക്ടോബറിൽ വരുന്ന ടി20 ലോകകപ്പും ലക്ഷ്യമിട്ട് ടീം മാനേജ്‌മെന്‍റിലും നേതൃത്വത്തിലും നിർണ്ണായക തീരുമാനങ്ങൾ വരാനിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യൻ ടീമിന്‍റെ കുതിപ്പിൽ നിർണായക പങ്കുവഹിച്ച ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ കാലാവധി 2026 ജൂണിൽ അവസാനിക്കും. ഗൗതം ഗംഭീറിന്‍റെ പരിശീലന ശൈലിയുമായി പൊരുത്തപ്പെട്ടുപോകുന്ന പുതിയൊരു ചീഫ് സെലക്ടറെ കണ്ടെത്തുക എന്നത് ബിസിസിഐക്ക് മുന്നിലെ അടുത്ത വെല്ലുവിളി. ഗംഭീറിന്‍റെ കരാർ 2027 ഏകദിന ലോകകപ്പ് വരെയാണെങ്കിലും, ഏകദിന ലോകകപ്പില്‍ മികവ് കാട്ടിയാല്‍ ഒളിംപിക്സ് സ്വര്‍ണം ലക്ഷ്യമിട്ട് ഗംഭീറീന്‍റെ കാലാവധി നീട്ടുന്നകാര്യം ബിസിസിഐ ആലോചിച്ചേക്കാം.

നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 2028 ലോകകപ്പ് വരെ തുടരാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും പ്രായം അദ്ദേഹത്തിന് വെല്ലുവിളിയാണ്. 2028-ൽ സൂര്യയ്ക്ക് 37 വയസ്സാകും. ഫോമിൽ ചെറിയ ഇടിവ് സംഭവിച്ചാൽ പോലും രോഹിത് ശർമ്മയെയും കോലിയെയും മാറ്റിനിർത്തിയ പഴയ മാതൃക സൂര്യയുടെ കാര്യത്തിലും സെലക്ടർമാർ സ്വീകരിച്ചേക്കാം.

സൂര്യകുമാറിന്‍റെ പിന്‍ഗാമിയാര്?

സൂര്യകുമാറിന്‍റെ പിന്‍ഗാമിയാവാനുള്ള മത്സരത്തില്‍ നിലവില്‍ അധികം പേരുകളൊന്നും ബിസിസിഐക്ക് മുമ്പാകെയില്ല. ശുഭ്മാന്‍ ഗില്ലിനെ ടി20 ടീമിന്‍റെ നായകനായി വളര്‍ത്തിക്കൊണ്ടുവരാനുളള നീക്കം പാളിയതോടെ അടുത്ത നായകനാരാവുമെന്ന ആകാംക്ഷ ആരാധകര്‍ക്കുമുണ്ട്. ഗില്ലിന് ഇനി ടി20 ലോകകപ്പ് ടീമില്‍ ഇടം നേടുക എളുപ്പമായിരിക്കില്ല. ഇതോടെ മൂന്ന് ഫോര്‍മാറ്റിലും ഒരു നായകനെന്ന ബിസിസിഐ നയം തല്‍ക്കാലം നടപ്പാക്കാനാവില്ല. ഹാര്‍ദ്ദിക് പാണ്ഡ്യയും ജസ്പ്രീത് ബുമ്രയുമാണ് ടീമിലെ സീനിയര്‍ താരങ്ങള്‍.

ടീം അംഗങ്ങളെ ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ പാണ്ഡ്യയുടെ ശൈലിയില്‍ ഗംഭീറിന് വലിയ മതിപ്പില്ല. ബുമ്രയുടെ പരിക്ക് പലപ്പോഴും തലവേദനയാണ്. ഈ സാഹചര്യത്തില്‍ മലയാളി താരം സഞ്ജു സാംസണെ നായകസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മുഹമ്മദ് കൈഫാണ് കഴിഞ്ഞ ദിവസം സഞ്ജുവിന്‍റെ പേര് ആദ്യമായി മുന്നോട്ടുവെച്ചത്. വരും ദിവസങ്ങളില്‍ ഇത് വലിയ ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്. ശ്രേയസ് അയ്യരും തിലക് വര്‍മയുമാണ് പിന്നീട് പരിഗണിക്കാവുന്ന താരങ്ങള്‍. ശ്രേയസ് നായകനെന്ന നിലയില്‍ മികവ് തെളിയിച്ചിട്ടുള്ള താരമാണെങ്കിലും സൂര്യ വിരമിച്ചാല്‍ മാത്രമെ ടി20 ടീമിലേക്ക് പരഗണിക്കാൻ സാധ്യതയുള്ളു.

തിലക് വര്‍മക്കാകട്ടെ നായകനായ പരിചയമ്പത്ത് കുറവാണ്. നിലവിലെ വൈസ് ക്യാപ്റ്റൻ അക്ഷര്‍ പട്ടേലിനാകട്ടെ ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡില്ലാത്തത് തിരിച്ചടിയായേക്കാം. ഈ സാഹചര്യത്തിലാണ് ഐിപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനും ടീമിനെ ഫൈനലിലെത്തിച്ച താരവുമായ സഞ്ജുവിന്‍റെ പേരിന് മുന്‍തൂക്കം ലഭിക്കുന്നത്. ടീം അംഗങ്ങൾക്കിടിലെ സ്വീകാര്യതയിലും അവരെ പ്രചോദിപ്പിക്കുന്നതിലും മുന്നിലാണെന്നതും നിലവിലുള്ള വന്‍ ആരാധക പിന്തുണയും സഞ്ജുവിന് അനുകൂലഘടകങ്ങളാണ്. എന്നാല്‍ ലോകകപ്പില്‍ പുറത്തെടുത്ത സ്ഥിരത നിലനിര്‍ത്തുക എന്നതാകും സ‍ഞ്ജുവിന് മുന്നിലെ പ്രധാന വെല്ലുവിളി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി പുറത്തെടുക്കുന്ന പ്രകടനവും സഞ്ജുവിന്‍റെ കാര്യത്തില്‍ നിര്‍ണായകമാകും. 

വൈഭവ് എപ്പോള്‍ വരും

ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത 'സൂപ്പർ സ്റ്റാർ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന 14-കാരൻ വൈഭവ് സൂര്യവന്‍ഷി എപ്പോള്‍ സീനിയര്‍ ടീമില്‍ അരങ്ങേറുമെന്നതാണ് മറ്റൊരു ആകാംക്ഷ. വരുന്ന ഐപിഎല്ലില്‍ തിളങ്ങിയാല്‍ വൈഭവിന്‍റെ അരങ്ങേറ്റം വൈകില്ല. എന്നാല്‍ വൈഭവ് വരുമ്പോള്‍ ആര് വഴിമാറുമെന്നതും ചോദ്യചിഹ്നമാണ്. വെടിക്കെട്ട് ഓപ്പണറായ അഭിഷേക് ശര്‍മ നിറം മങ്ങിയെങ്കിലും ഫൈനലില്‍ ഫോമിലേക്ക് തിരിച്ചെത്തുന്നതിന്‍റെ സൂചന നല്‍കി കഴിഞ്ഞു. മറ്റൊരു ഓപ്പണറായ സഞ്ജു സാംസണും ടീമിലെ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. മൂന്നാം സ്ഥാനത്തെത്തുന്ന ഇഷാന്‍ കിഷനും നിലവില്‍ മിന്നും ഫോമിലാണ്. ഓപ്പണറായ വൈഭവിനെ മധ്യനിരയിലേക്ക് പരിഗണക്കാനുമാവില്ല. മറ്റ് ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും റുതുരാജ് ഗെയ്ക്‌വാദുമെല്ലാം അവസരം കാത്ത് പുറത്തു നില്‍ക്കുന്നുമുണ്ട്. എന്നാല്‍ ജനറേഷണൽ ടാലന്‍റായ വൈഭവിനെ എത്രനാള്‍ പുറത്തിരുത്തുമെന്നതും സെലക്ടര്‍മാരെ കുഴയ്ക്കുന്ന ചോദ്യമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പ്: മിസ്റ്ററി ഓര്‍ഡിനറിയാകുന്നു, ഫൈനലില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ ഫോം ആശങ്കയോ?
ടി20 ലോകകപ്പ്: ഒരിക്കല്‍ക്കൂടി ദക്ഷിണാഫ്രിക്ക, മാർക്രത്തിനും സംഘത്തിനും പിഴച്ചതെവിടെ?