
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 4-0ന് ജയിച്ചതോടെ, ഒട്ടനവധി പുതിയ ചരിത്രങ്ങളാണ് വിരാട് കൊഹ്‌ലിയുടെ കീഴില്‍ ടീം ഇന്ത്യ എഴുതി ചേര്‍ത്തത്. പുതിയ ചില ചരിത്രങ്ങള്‍ കുറിച്ചാണ് ടീം ഇന്ത്യയും കളിക്കാരും ഈ വര്‍ഷം അവസാനിപ്പിക്കുന്നത്. ടീം ഇന്ത്യയും താരങ്ങളും കുറിച്ച അനുപമമായ 8 നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
2016ല്‍ വിരാട് കൊഹ്‌ലിയുടെ കീഴില്‍ കളിച്ച 12 ടെസ്റ്റുകളില്‍ ഒമ്പതും ഇന്ത്യ ജയിച്ചു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യ ഇത്രയധികം ടെസ്റ്റുകള്‍ ജയിക്കുന്നത് ഇതാദ്യമാണ്.
പരാജയം അറിയാതെ തുടര്‍ച്ചയായി കൂടുതല്‍ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ റെക്കോര്‍ഡും ടീം ഇന്ത്യ എഴുതി ചേര്‍ത്തു. ഇംഗ്ലണ്ടിനെതിരായ അവസാന മല്‍സരം കഴിഞ്ഞപ്പോള്‍ 18 ടെസ്റ്റുകളാണ് ഇന്ത്യ പരാജയമറിയാതെ പൂര്‍ത്തിയാക്കിയത്.
പരാജയമറിയാതെ ഏറ്റവുമധികം മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ക്യാപ്റ്റന്‍ എന്ന സുനില്‍ ഗാവസ്‌ക്കറിന്റെ റെക്കോര്‍ഡിനൊപ്പം എത്താന്‍ വിരാട് കൊഹ്‌ലിക്ക്(18 മല്‍സരങ്ങള്‍) സാധിച്ചു.
പരമ്പര വിജയത്തിന്റെ കാര്യത്തില്‍ ഇത് രണ്ടാമത്തെ റെക്കോര്‍ഡാണ്. 2012-13 സീസണില്‍ ഓസ്‌ട്രേലിയയ്ക്കെതിരായ 4 മല്‍സര പരമ്പര 4-0ന് തൂത്തുവാരിയതാണ് ഇന്ത്യയുടെ റെക്കോര്‍ഡ്. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരെ അഞ്ചു മല്‍സര പരമ്പര 4-0നാണ് ഇന്ത്യ ജയിച്ചത്. ഒരു മല്‍സരം സമനിലയായി.
ഒരു ടെസ്റ്റില്‍ അര്‍ദ്ധസെഞ്ച്വറി നേടുകയും 10 വിക്കറ്റെടുക്കുകയും നാലു ക്യാച്ചുകള്‍ എടുക്കുകയും ചെയ്‌തെന്ന നേട്ടം രവീന്ദ്ര ജഡേജ സ്വന്തമാക്കി.
കളിച്ച മൂന്നാമത്തെ മല്‍സരത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ യുവതാരവും മലയാളിയുമായ കരുണ്‍ നായരുടെ സുവര്‍ണനേട്ടം. ആദ്യ മൂന്നക്കം തന്നെ ട്രിപ്പിളാക്കാന്‍ കഴിഞ്ഞതാണ് കരുണിനെ ശ്രദ്ധേയനാക്കിയത്.
ഈ പരമ്പരയില്‍ ആറ് ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍മാരാണ് സെഞ്ച്വറി നേടിയത്. സ്വദേശത്ത് ഇത്രയേറെ ഇന്ത്യക്കാര്‍ ഒരു പരമ്പരയില്‍ സെഞ്ച്വറി അടിക്കുന്നത് ഇതാദ്യമായാണ്.
ക്യാപ്റ്റനെന്ന നിലയില്‍ 22 ടെസ്റ്റ് പൂര്‍ത്തിയാക്കിയപ്പോള്‍ കൊഹ്‌ലി നേടിയത് 14 വിജയങ്ങളാണ്. ഇക്കാര്യത്തില്‍ മൈക്കല്‍ വോഗന്റെ റെക്കോര്‍ഡിനൊപ്പമെത്താനായി. ഇക്കാര്യത്തില്‍ സ്റ്റീവ് വോയും റിക്കി പോണ്ടിംഗുമാണ് കൊഹ്‌ലിക്ക് മുന്നിലുള്ളത്. ക്യാപ്റ്റനെന്ന നിലയില്‍ 22 ടെസ്റ്റ് പൂര്‍ത്തിയായപ്പോള്‍ വോയ്‌ക്ക് 17 വിജയവും പോണ്ടിംഗിന് 15 വിജയവുമുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!