
ഡെറാഡൂര്‍: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര അഫ്ഗാനിസ്ഥാന്‍. രണ്ടാം ടി20യില്‍ അയര്‍ലന്‍ഡിനെ 84 റണ്‍സിന് തോല്‍പ്പിച്ചാണ് അഫ്ഗാന്‍ പരമ്പര സ്വന്തമാക്കിയത്. അഫ്ഗാന്‍ താരം ഹസ്രത്തുള്ള സസൈ (പുറത്താവാതെ 62 പന്തില്‍ 162)യുടെ വെടിക്കെട്ട് സെഞ്ചുറിയായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്‌സ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാന്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ അയര്‍ലന്‍ഡ് ഗംഭീരമായിട്ട് തുടങ്ങിയെങ്കിലും പോരാട്ടം ആറിന് 194 എന്ന നിലയില്‍ അവസാനിച്ചു.
ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യക്തിഗത സ്‌കോര്‍ കണ്ടെത്തിയ സസൈയുടെ ഇന്നിങ്‌സാണ് അഫ്ഗാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 16 സിക്‌സും 11 ഫോറും അടങ്ങുന്നതായിരുന്നു സസൈയുടെ ഇന്നിങ്‌സ്. സഹ ഓപ്പണര്‍ ഉസ്മാന്‍ ഗനി 48 പന്തില്‍ 73 റണ്‍സെടുത്തു. ഷഫീഖുള്ള (7), മുഹമ്മദ് നബി (17) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. നജീബുള്ള സദ്രാന്‍ (1) പുറത്താവാതെ നിന്നു.
മറുപടി ബാറ്റിങ്ങില്‍ അയര്‍ലന്‍ഡിനും മികച്ച തുടക്കം ലഭിച്ചു. പോള്‍ സ്റ്റിര്‍ലിങ് (91), കെവിന്‍ ഓബ്രിയാന്‍ (37) എന്നിവര്‍ ആദ്യ വിക്കറ്റില്‍ 126 റണ്‍സെടുത്തു. എന്നാല്‍ പിന്നീടെത്തിയവര്‍ക്കൊപ്പം മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. റാഷിദ് ഖാന്‍ അഫ്ഗാന് വേണ്ടി നാലോവറില്‍ നാലോവറില്‍ 25 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!