
ലണ്ടന്‍: കെവിന്‍ പീറ്റേഴ്സനെ ഇംഗ്ലണ്ട് ടീമില്‍ നിന്ന് പുറത്താക്കാനെടുത്ത തീരുമാനത്തില്‍ തനിക്കിപ്പോഴും ദു:ഖമുണ്ടെന്ന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഇംഗ്ലീഷ് മുന്‍ നായകന്‍ അലിസ്റ്റര്‍ കുക്ക്. പീറ്റേഴ്സനെ പുറത്താക്കാനെടുത്ത തീരുമാനം കരിയറിലും ജീവിതത്തിലും ഏറ്റവും കടുപ്പമേറിയതായിരുന്നുവെന്നും കുക്ക് പറഞ്ഞു.
2014ല്‍ ശ്രീലങ്കക്കെതിരായ പരമ്പര തോല്‍വിക്കുശേഷം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാതിരുന്നത് ശരിയായിരുന്നു എന്ന് തന്നെയാണ് ഇപ്പോഴും തന്റെ അഭിപ്രായമെന്നും കുക്ക് പറഞ്ഞു. കാരണം അതിനുശേഷം നടന്ന ആഷസില്‍ ഞങ്ങള്‍ 3-1ന് ജയിച്ചു. എനിക്കു വേണമെങ്കില്‍ ശ്രീലങ്കയോടേറ്റ തോല്‍വിയുടെ പേരില്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് എളുപ്പവഴി തെരഞ്ഞെടുക്കാമായിരുന്നു. അന്ന് ഞാനത് ചെയ്തില്ല. അതായിരുന്നു ശരിയും.
കഴിഞ്ഞ ആറു മാസമായി വിരമിക്കലിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ടായിരുന്നുവെന്നും കുക്ക് പറഞ്ഞു. സതാംപ്ടണ്‍ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ വിരമിക്കല്‍ തീരുമാനം അപ്പോള്‍ പരസ്യമാക്കില്ലായിരുന്നു. വിരമിക്കലിനെക്കുറിച്ച് നാലാം ടെസ്റ്റിനിടെ തന്നെ ക്യാപ്റ്റന്‍ ജോ റൂട്ടിനോടും കോച്ച് ട്രെവര്‍ ബെയ്‌ലിസിനോടും സംസാരിച്ചിരുന്നു.
വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചശേഷം എന്നെക്കുറിച്ച് ഒരുപാട് ആളുകള്‍ നല്ലകാര്യങ്ങള്‍ പറയുന്നതില്‍ സന്തോഷമുണ്ട്. ഇന്ത്യക്കെതിരെ ഇന്ത്യയിലും ഓസ്ട്രേലിയക്കെതിരെ ഓസ്ട്രേലിയയിലും നേടിയ വിജയങ്ങളാണ് തന്റെ കരിയറിലെ ഏറ്റവും തിളക്കമാര്‍ന്ന നേട്ടങ്ങളെന്നും കുക്ക് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!