
ദുബായ്: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ എന്നിവരുടെ സെഞ്ചുറിക്കരുത്തില്‍ പാക്കിസ്ഥാനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഏഷ്യാകപ്പ് ഫൈനലില്‍. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം 63 പന്തുകള്‍ ബാക്കിനില്‍ക്കേ മറികടന്നു. ഒരു വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ഏകദിനത്തിലെ 15-ാം സെഞ്ചുറി തികച്ച ധവാന്‍ 100 പന്തില്‍ 16 ബൗണ്ടറിയും രണ്ട് സിക്സും സഹിതം 114 റണ്‍സെടുത്ത് റണ്ണൗട്ടായി. എന്നാല്‍ 19-ാം ഏകദിന സെഞ്ചുറി കണ്ടെത്തിയ രോഹിത് 119 പന്തില്‍ നാല് സിക്സും ഏഴ് ബൗണ്ടറിയും സഹിതം പുറത്താകാതെ 111 റണ്‍സെടുത്തു. അമ്പാട്ടി റായുഡുവും(12) പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തിരുന്നു. പാക്കിസ്ഥാന്റെ തുടക്കം തകര്‍ന്നെങ്കിലും ഷൊയ് മാലിക്കിന്റെ (78) അര്‍ധ സെഞ്ചുറി അവരെ ഭേദപ്പെട്ട സ്‌കോറിലെത്തിക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
എട്ടാം ഓവറിന്റെ അവസാന പന്തില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് ലഭിച്ചു. 10 റണ്‍സ് മാത്രമെടുത്ത ചാഹലിന്റെ പന്തില്‍ ഇമാം ഉല്‍ ഹഖ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അധികം വൈകാതെ സഹഓപ്പണര്‍ ഫഖര്‍ സമാനും കൂടാരം കയറി. 31 റണ്‍സായിരുന്നു സമാന്റെ സമ്പാദ്യം. കുല്‍ദീപിനെ സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ താരം വിക്കറ്റില്‍ മുന്നില്‍ കുടുങ്ങുകയായിരുന്നു.
മൂന്നാമനായി ഇറങ്ങിയ ബാബര്‍ അസം റണ്ണൗട്ടായി. ഒമ്പത് റണ്‍സ് മാത്രമാണ് അസം നേടിയത്. സര്‍ഫറാസ് അഹമ്മദ് പന്ത് പോയിന്റിലേക്ക് തട്ടിയിട്ട് സിംഗിളിന് ശ്രമിച്ചെങ്കിലും ചാഹല്‍ പന്തെടുന്ന് നോണ്‍സ്‌ട്രൈക്ക് എന്‍ഡിലേക്ക് എറിഞ്ഞു. രവീന്ദ്ര ജഡേജ ബെയ്ല്‍സ് തട്ടിയിടുമ്പോള്‍ അസം ക്രീസിന് പുറത്തായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!