
അഡ്‌ലെയ്ഡ്: സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറുമില്ലെങ്കിലും വ്യാഴാഴ്ച തുടങ്ങാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയക്കുതന്നെയാണ് മുന്‍തൂക്കമെന്ന് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ. ഓസ്ട്രേലിയയുടെ ബൗളിംഗ് കരുത്തുകന്നെയാണ് അവര്‍ക്ക് ടെസ്റ്റ് പരമ്പരയില്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് രഹാനെ പറഞ്ഞു.
ഏഴ് പതിറ്റാണ്ടിനിടെ ഓസ്ട്രേലിയയില്‍ പരമ്പര നേടാന്‍ ലഭിക്കുന്ന സുവര്‍ണാവസരമാണിതെന്ന വിദഗ്ദരുടെ വിലയിരുത്തല്‍ ഇന്ത്യന്‍ ടീമിനുമേല്‍ അമിത സമ്മര്‍ദ്ദമുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് രഹാനെയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. പരമ്പര നേടാന്‍ ആതിഥേയരെന്ന നിലയില്‍ ഓസീസിന് തന്നെയാണ് സാധ്യതയെന്ന് പറഞ്ഞതിലൂടെ സമ്മര്‍ദ്ദം ഓസീസിന് മുകളിലാക്കുകയാണ് ഇന്ത്യന്‍ തന്ത്രം.
ഏത് ടീമും സ്വന്തം നാട്ടില്‍ കളിക്കുമ്പോള്‍ കരുത്തരാണെന്നും ഓസ്ട്രേലിയയും അതില്‍ നിന്ന് വ്യത്യസ്തരല്ലെന്നും രഹാനെ പറഞ്ഞു. അവരുടെ അവിഭാജ്യഘടകങ്ങളായിരുന്ന സ്മിത്തും വാര്‍ണറും ഇല്ലെങ്കിലും ഓസീസ് ഇപ്പോഴും കരുത്തരാണ്. അതുകൊണ്ടുതന്നെ അവരെ വിലകുറച്ചു കാണാനാവില്ല. അവരുടെ ബൗളിംഗ് നിര നോക്കു. അത് മികച്ചതാണ്. ടെസ്റ്റില്‍ ജയിക്കണമെങ്കില്‍ മികച്ച ബൗളിംഗ് നിര ഉണ്ടായേ മതിയാവൂ. അതുകൊണ്ടുതന്നെ, ഈ പരമ്പരയിലും ഓസ്ട്രേലിയ തന്നെയാണഅ ഫേവറൈറ്റുകളെന്നും രഹാനെ പറഞ്ഞു. വ്യാഴാഴ്ച അഡലെയ്ഡിലാണ് നാല് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് തുടക്കമാവുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!