
സിഡ്നി: ഓസ്ട്രേലിയന്‍ ആഭ്യന്തര ഏകദിന ടൂര്‍ണമെന്റായ ജെഎല്‍ടി കപ്പില്‍ സിക്സര്‍ പെരുമഴ തീര്‍ത്ത് ഡാര്‍സി ഷോര്‍ട്ട്. ജെഎല്‍ടി കപ്പ് മത്സരത്തില്‍ ക്വീന്‍സ്‌ലന്‍ഡിനെതിരെ വെസ്റ്റേണ്‍ ഓസ്ട്രേലിയക്കായി ബാറ്റ് ചെയ്യാനിറങ്ങിയ ഷോര്‍ട്ട് 148 പന്തില്‍ 257 റണ്‍സടിച്ചു. 23 സിക്സറുകളും 15 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ഷോര്‍ട്ടിന്റെ ഇന്നിംഗ്സ്. ലിസ്റ്റ് എ(ഏകദിനം) മത്സരങ്ങളില്‍ ഒരിന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറെന്ന റെക്കോര്‍ഡാണ് ഡാര്‍സി ഷോര്‍ട്ട് അടിച്ചെടുത്തത്.
ലിസ്റ്റ് എ മത്സരങ്ങളില്‍ ന്യൂസിലന്‍ഡ് ബാറ്റ്സ്മാന്‍ കോളിന്‍ മണ്‍റോയുടെ പേരിലുണ്ടായിരുന്ന 17 സിക്സറകളുടെ റെക്കോര്‍ഡാണ് ഷോര്‍ട്ട് അടിച്ച് ബൗണ്ടറി കടത്തിയത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ വ്യക്തിഗത സ്കോര്‍ കൂടിയാണ് ഷോര്‍ട്ട് ഇന്ന് അടിച്ചെടുത്തത്. ഇന്ത്യയുടെ രോഹിത് ശര്‍മ(264), സറേക്കായി 268 റണ്‍സടിച്ചിട്ടുള്ള അലി ബ്രൗണ്‍ എന്നിവരാണ് ഷോര്‍ട്ടിന് മുന്നിലുള്ളവര്‍.
മൂന്നാം ഓവറില്‍ ക്രീസിലെത്തിയ ഷോര്‍ട്ട് പതുക്കെയാണ് തുടങ്ങിയത്. 57 പന്തിലായിരുന്നു ഷോര്‍ട്ട് ആദ്യ അര്‍ധസെഞ്ചുറി തികച്ചത്. എന്നാല്‍ അടുത്ത 26 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഷോര്‍ട്ട് 106 പന്തില്‍ 150 കടന്നു. 150ല്‍ നിന്ന് 200ല്‍ എത്താന്‍ വേണ്ടിവന്നതാകട്ടെ 22 പന്തുകള്‍ മാത്രവും. 46-ആം ഓവറിലാണ് ഷോര്‍ട്ട് പുറത്തായത്. ഷോര്‍ട്ടിന്റെ ഇന്നിംഗ്സിന്റെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റോണ്‍ ഓസ്ട്രേലിയ 387 റണ്‍സടിച്ചപ്പോള്‍ ക്വീന്‍സ്‌ലന്‍ഡിന്റെ മറുപടി 271 റണ്‍സിലൊതുങ്ങി. വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ രണ്ടാമത്തെ വലിയ സ്കോര്‍ 27 റണ്‍സടിച്ച മാര്‍ക്ക് സ്റ്റോയിനിസിന്റെ പേരിലായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!