സൂപ്പര്‍ 8-ല്‍ എത്തിയെങ്കിലും ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് പ്രകടനത്തില്‍ മുന്‍ താരങ്ങളായ വീരേന്ദര്‍ സെവാഗും മോഹിത് ശര്‍മയും ആശങ്ക പ്രകടിപ്പിക്കുന്നു. 

അഹമ്മദാബാദ്: നാല് മത്സരങ്ങളിലും വിജയിച്ച് ഇന്ത്യ സൂപ്പര്‍ 8ല്‍ എത്തിയെങ്കിലും, നെതര്‍ലന്‍ഡ്സിനെതിരായ അവസാന മത്സരം ഒരു മുന്നറിയിപ്പാണെന്ന് വിരേന്ദര്‍ സെവാഗ് ചൂണ്ടിക്കാട്ടി. നോക്കൗട്ട് ഘട്ടത്തില്‍ ചെറിയ പിഴവുകള്‍ പോലും വലിയ തിരിച്ചടിയാകുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സെവാഗ് പറയുന്നതിങ്ങനെ... ''ഇന്ത്യ ഇതുവരെ യഥാര്‍ത്ഥത്തില്‍ പരീക്ഷിക്കപ്പെട്ടിട്ടില്ലെന്ന് ഞാന്‍ കരുതുന്നു. ആദ്യ മത്സരത്തില്‍ അല്‍പം ബുദ്ധിമുട്ടിയെങ്കിലും പിന്നീട് സ്ഥിരതയുള്ള പ്രകടനമാണ് നടത്തിയത്. എന്നാല്‍ യഥാര്‍ത്ഥ പരീക്ഷണം സൂപ്പര്‍ 8-ലാണ് തുടങ്ങുന്നത്. നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യ 193 റണ്‍സ് നേടിയെങ്കിലും 176 റണ്‍സ് വഴങ്ങേണ്ടി വന്നു. മികച്ച ബാറ്റിംഗ് നിരയുള്ള ടീമുകളെ നേരിടുമ്പോള്‍ ഈ ബൗളിംഗ് യൂണിറ്റ് എങ്ങനെ പ്രതികരിക്കുമെന്ന് ഇന്ത്യ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.'' വിരേന്ദര്‍ സെവാഗ് പറഞ്ഞു.

സൂപ്പര്‍ 8ല്‍ ഇന്ത്യ ഏത് ബൗളിംഗ് കോമ്പിനേഷനുമായി മുന്നോട്ട് പോകുമെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയുണ്ടെന്ന് മോഹിത് ശര്‍മ. ''അക്‌സര്‍ പട്ടേലിനെ എട്ടാം നമ്പറില്‍ കളിപ്പിക്കുമ്പോള്‍ ഡെത്ത് ഓവറുകളില്‍ പന്തെറിയാന്‍ ആര് വരുമെന്നത് വലിയ ചോദ്യമാണ്. നെതര്‍ലന്‍ഡ്സിനെപ്പോലൊരു ടീമിന് ഡെത്ത് ഓവറുകളില്‍ ഇന്ത്യയെ പരീക്ഷിക്കാന്‍ കഴിഞ്ഞെങ്കില്‍, വമ്പന്‍ ടീമുകള്‍ വരുമ്പോള്‍ സ്ഥിതി മാറാം. അര്‍ഷ്ദീപ് സിംഗ് ടീമിലുണ്ടെങ്കില്‍ ബുമ്രയ്‌ക്കൊപ്പം ഡെത്ത് ഓവറുകളില്‍ അല്പം കൂടി സുഖകരമാകും.'' മോഹിത് വ്യക്തമാക്കി.

ബൗളിംഗ് പ്രകടനം

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും അവസാന ഓവറുകളില്‍ റണ്‍സ് വഴങ്ങുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. നെതര്‍ലന്‍ഡ്സിനെതിരെ അവസാന 5 ഓവറില്‍ 58 റണ്‍സാണ് ഇന്ത്യ വഴങ്ങിയത്. ഇതിന് മുമ്പ് അമേരിക്കക്കെതിരായ മത്സരത്തിലും സമാനമായ രീതിയില്‍ ബൗളിംഗ് നിര പതറിയിരുന്നു.

YouTube video player