
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ വമ്പന്‍മാരായ ബാഴ്സലോണക്കും റയല്‍ മാഡ്രിഡിനും ഞെട്ടിക്കുന്ന തോല്‍വി. പോയന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ലെഗാനെസ് ആണ് ബാഴ്സയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് കീഴടക്കിയത്. സെന്റര്‍ ബാക്ക് ജെറാര്‍ഡ് പിക്വേ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ വരുത്തിയ പിഴവില്‍ നിന്നാണ് ലെഗാനെ വിജയഗോള്‍ നേടിയത്. സെവിയ്യക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു റയലിന്റെ തോല്‍വി.
ഫിലിപ്പ് കൂട്ടീഞ്ഞോയിലൂടെ ലീഡെടുത്തശേഷമാണ് ബാഴ്സ രണ്ട് ഗോള്‍ വഴങ്ങി തോല്‍വി ഏറ്റു വാങ്ങിയതെങ്കില്‍ റയല്‍ ഏകപക്ഷീയമായി തോല്‍വി വഴങ്ങുകയായിരുന്നു. നബില്‍ എല്‍ സ്ഹര്‍, ഓസ്കര്‍ റോഡ്രിഗസ് എന്നിവരാണ് ലെഗാനെയുടെ ഗോളുകള്‍ നേടിയത്.
റയലിനെതിരെ പതിനേഴാം മിനിട്ടില്‍ ആന്ദ്രെ സില്‍വയിലൂടെ സെവിയ്യ മുന്നിലെത്തി. നാലു മിനിട്ടിനുശേഷം സില്‍വ വീണ്ടും ലീഡുയര്‍ത്തി. വാസിം ബെന്‍ യെഡ്ഡര്‍ റയലിന്റെ വഴിയടച്ച് മൂന്നാം ഗോളും നേടി. 2015നുശേഷം ഇതാദ്യമായാണ് സ്പാനിഷ് ലീഗില്‍ റയലും ബാഴ്സയും ഒരേദിവസം തോല്‍വി വഴങ്ങുന്നത്. തോറ്റെങ്കിലും 13 പോയന്റ് വീതമുള്ള ബാഴ്സ ഒന്നാമതും റയല്‍ രണ്ടാമതുമാണ്. ഗോള്‍ ശരാശരിയിലാണ് ബാഴ്സ മുന്നിലെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!