
ഇന്ത്യയില്‍ ക്രിക്കറ്റ് നിയന്ത്രിക്കുന്ന ബിസിസിഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ട് വരണമെന്ന് കേന്ദ്ര നിയമ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ബിസിസിഐ പൊതു സ്ഥാപനത്തിന്റെ സൗകര്യങ്ങള്‍ അനുഭവിക്കുകയാണെന്ന് നിയമകമ്മീഷന്‍ വിലയിരുത്തി.
ഗ്യാലറികളില്‍ ഉയരുന്ന ഈ ആരവം മുതലെടുത്ത് സ്വകാര്യ കമ്പനിയെ പോലെ പ്രവര്‍ത്തിക്കുന്ന ബിസിസിഐക്ക് വീണ്ടും നിയന്ത്രണം വരുന്നു. ബിസിസിഐയെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് 128 പേജുള്ള റിപ്പോര്‍ട്ടാണ് കേന്ദ്ര നിയമ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയത്. സ്വകാര്യസ്ഥാപനമായി ബിസിസിഐയുടെ ഭരണത്തില്‍ ഇടപെടാന്‍ സുപ്രീംകോടതിക്ക് അധികാരമില്ലെന്ന ബിസിസിഐയുടെ വാദം നിയമ കമ്മീഷന്‍ തള്ളി.
നികുതി ഇളവ്, സൗജന്യ ഭൂമി, ഇന്ത്യയുടെ പതാകയുടെ നിറം കളിക്കാരുടെ വസ്ത്രങ്ങളിലും ഹെല്‍മറ്റില്‍ അശോകചക്രയും ഉപയോഗിക്കാനുള്ള അനുമതി തുടങ്ങിയവ പരിശോധിക്കുമ്പോള്‍ ഒരു പൊതു സ്ഥാപനത്തിന്റെ സ്വഭാവം ബിസിസിഐക്കുണ്ടെന്ന് കമ്മീഷന്‍ വിലയിരുത്തി. ബിസിസിഐയില്‍ നടക്കുന്ന അഴിമതി സമൂഹത്തെയും ബാധിക്കും. മാത്രമല്ല ക്രിക്കറ്റ് നിയന്ത്രണത്തിന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നിയമം പാസാക്കാതെ ബിസിസിഐക്ക് സ്വാതന്ത്ര്യം നല്‍കുകയാണ് ചെയ്യുന്നത്.
ഈ സാഹചര്യത്തില്‍ ഭരണഘടനയുടെ പന്ത്രണ്ടാം അനുച്ഛേദപ്രകാരമുള്ള 'സ്റ്റേറ്റ് എന്ന വ്യഖ്യാനത്തിന്റെ പരിധിയിലും 32 -ാം അനുച്ഛേദ പ്രകാരം സുപ്രീംകോടതിയുടെ പരിധിയിലും ബിസിസിഐ വരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!