ഇടിമിന്നലിന് മുമ്പെ ചിലി മിന്നി; കോപ്പയില്‍ അര്‍ജന്റീന-ചിലി ഫൈനല്‍

By Web DeskFirst Published Jun 22, 2016, 11:04 PM IST
Highlights

ഷിക്കാഗോ: ഇടിമിന്നലിന് മുമ്പെ ചിലി മിന്നി. കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ കഴിഞ്ഞ വര്‍ഷത്തേതിന്റെ തനിയാവര്‍ത്തനമായി അര്‍ജന്റീന-ചിലി ഫൈനല്‍. രണ്ടാം സെമിയില്‍ കൊളംബിയയെ എതിരില്ലാത്ത രണ്ടു ഗോളിന് കീഴടക്കിയാണ് നിലവിലെ ചാമ്പ്യന്‍മാര്‍കൂടിയായ ചിലി തുടര്‍ച്ചയായ രണ്ടാം തവണയും കിരീടപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. ആദ്യ പകുതിക്ക് ശേഷം കനത്ത മഴയെയും ഇടിമിന്നലിനെയും തുടര്‍ന്ന് കളി രണ്ടു മണിക്കൂര്‍ നിര്‍ത്തിവെച്ചിരുന്നു.

ഏഴാം മിനിറ്റില്‍ ചാള്‍സ് അരാഗ്യൂസും പതിനൊന്നാം മിനിറ്റില്‍ പെഡ്രോ ഫ്യുന്‍സാലിഡയുമാണു ചിലിയുടെ ഗോളുകള്‍ നേടിയത്. രണ്ട് മണിക്കൂറിന്റെ ഇടവേളയ്ക്കുശേഷം ഇറങ്ങിയ രണ്ടാം പകുതിയുടെ തുടക്കത്തിലേ കാര്‍ലോസ് സാഞ്ചസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ കൊളംബിയ പത്തുപേരായി ചുരുങ്ങി.

ഇതോടെ തിരിച്ചടിക്കാനുള്ള പ്രതീക്ഷകള്‍ അവസാനിച്ച കൊളംബിയ കൂടുതല്‍ ഗോള്‍ വഴങ്ങാതിരിക്കാന്‍ ശ്രമിച്ചതോടെ കൂടുതല്‍ ഗോളുകള്‍ പിറന്നില്ല. ആദ്യ സെമിയില്‍ ആതിഥേയരായ അമേരിക്കയെ തകര്‍ത്താണ് അര്‍ജന്റീന ഫൈനലിലെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.30നാണ് ചിലി-അര്‍ജന്റീന ഫൈനല്‍.

click me!