
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭരണം കയ്യാളുന്ന ബിസിസിഐക്ക് ഇന്ന് സുപ്രീംകോടതിയിൽ നിർണായക ദിനം. ലോധാ സമിതി റിപ്പോർട്ട് നടപ്പാക്കുന്നത് സംബന്ധിച്ച വിനോദ് റായിയുടെ സ്ഥിതി വിവര റിപ്പോർട്ട് കോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് കേസ് പരിഗണിക്കുക.
ബിസിസിഐ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സുപ്രീംകോടതി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ബിസിസിഐയും മിക്ക സംസ്ഥാന അസോസിയേഷനുകളും ലോധാ സമിതി നിർദ്ദേശങ്ങൾ പൂർണമായും നടപ്പിലാക്കത്തതിനാൽ കോടതി നിലപാട് നിർണായകമാകും.
അതേസമയം, ഇടക്കാല ഭരണ സമിതി അംഗങ്ങളായ വിനോദ് റായും ഡയാന എഡുൾജിയും തമ്മിലുള്ള ശീതസമരത്തെക്കുറച്ച് ബിസിസിഐ നേതൃത്വം കോടതിയോട് പരാതിപ്പെടുമെന്നും സൂചനയുണ്ട്. ബിസിസിഐ സിഇഒ രാഹുൽ ജോഹ്രിക്ക് എതിരായ മീ ടു വെളിപ്പെടുത്തലിലെ അന്വേഷണ റിപ്പോർട്ട് പരസ്യമാക്കണമെന്ന ഹർജിയും കോടതി പരിഗണിക്കുന്നുണ്ട്.
നേരത്തെ, ക്രിക്കറ്റ് അസോസിയേഷനുകളിലെ ഭാരവാഹികളുടെ യോഗ്യതയെക്കുറിച്ച് സുപ്രീംകോടതി വ്യക്തത വരുത്തിയിരുന്നു. ലോധസമിതി നിര്‍ദ്ദേശപ്രകാരം പരമാവധി ഒന്‍പത് വര്‍ഷം മാത്രമേ ഭാരവാഹികളാകാന്‍ കഴിയൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ബിസിസിഐയില്‍ ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് സംസ്ഥാന അസോസിയേഷനില്‍ ഭാരവാഹിത്വമാകാം. സംസ്ഥാന അസോസിയേഷനുകളില്‍ ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ബിസിസിഐ ഭാരവാഹിയാകുന്നതില്‍ നിയമതടസ്സമില്ലെന്നും മുന്‍പ് ഈ വിഷയം പരിഗണിച്ചപ്പോള്‍ കോടതി വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!