ചുവപ്പ് കാർഡ് കണ്ട റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസിന് എൽ ക്ലാസിക്കോ നഷ്ടമാവില്ല. രണ്ട് മഞ്ഞക്കാർഡ് കണ്ട റാമോസിന് ഒരു മത്സരത്തിലാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
മാഡ്രിഡ്: ലാ ലീഗയിൽ ജിറോണയ്ക്കെതിരെ ചുവപ്പ് കാർഡ് കണ്ട റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസിന് എൽ ക്ലാസിക്കോ നഷ്ടമാവില്ല. രണ്ട് മഞ്ഞക്കാർഡ് കണ്ട റാമോസിന് ഒരു മത്സരത്തിലാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഈ മാസം 24ന് ലെവാന്‍റെയ്ക്ക് എതിരായ കളിയാണ് റാമോസിന് നഷ്ടമാവുക.
കിംഗ്‌സ് കപ്പില്‍ ഈ മാസം 27നാണ് റയലും ബാഴ്‌സയും തമ്മില്‍ രണ്ടാംപാദ സെമി. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടിൽ നടന്ന ആദ്യപാദ സെമിയില്‍ നിശ്ചിത സമയത്ത് ഇരു കൂട്ടരും ഓരോ ഗോൾ വീതം നേടി സമനിലയിലായിരുന്നു. റയിലിനായി ആറാം മിനിട്ടിൽ ലൂക്കാസ് വാസ്‌കസും ബാഴ്‌സക്കായി 57-ാം മിനിട്ടിൽ മാൽകവും ഗോള്‍ നേടി.
അടുത്ത മാസവും ഇരു ടീമുകളും തമ്മില്‍ ക്ലാസിക് പോരാട്ടം നടക്കുന്നുണ്ട്. മാർച്ച് രണ്ടിന് ലാലീഗയിലാണ് റയലും ബാഴ്‌സയും ഏറ്റുമുട്ടുന്നത്. റയൽ ജഴ്സിയിൽ ഇരുപത്തിയഞ്ചാം തവണയാണ് റാമോസ് ചുവപ്പുകാർഡ് കാണുന്നത്. ലാ ലീഗയിൽ ഏറ്റവും കൂടുതൽ ചുവപ്പ് കാർഡ് കണ്ട താരവും റാമോസാണ്.