
ഡല്‍ഹി: ഐപിഎല്‍ പതിനൊന്നാം സീസണില്‍ തകര്‍പ്പന്‍ ഫോമിലാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് യുവ താരം റിഷഭ് പന്ത്. 11 മത്സരങ്ങളില്‍ നിന്ന് 52.10 ശരാശരിയില്‍ 521 റണ്‍സ് പന്ത് ഇതിനകം അടിച്ചെടുത്തു. സണ്‍റൈസേഴ്സിനെതിരെ നേടിയ സെഞ്ചുറിയും മൂന്ന് അര്‍ദ്ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്സിനെതിരെ പുറത്താകാതെ 63 പന്തില്‍ 128 റണ്‍സാണ് പന്ത് അടിച്ചുകൂട്ടിയത്.
സണ്‍റൈസേഴ്സിനെതിരെ വെടിക്കെട്ട് സെഞ്ചുറി കുറിച്ചതിന് പിന്നാലെ താരത്തെ ദേശീയ ടീമിലേക്ക് പരിഗണിക്കാത്ത സെലക്ടര്‍മാര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ആരാധകര്‍. അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനും എതിരായ ടി20 പരമ്പരയ്ക്കുള്ള പതിനാറംഗ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഈ 20കാരനെ ഉള്‍പ്പെടുത്തിയിരുന്നില്ല. അയര്‍ലന്‍ഡിനെതിരെ രണ്ടും ഇംഗ്ലണ്ടിനെതിരെ മൂന്നും ടി20കളാണ് നടക്കുന്നത്.
എംഎസ് ധോണിയെ ഒന്നാം വിക്കറ്റ് കീപ്പറായി നിലനിര്‍ത്തിയപ്പോള്‍ രണ്ടാം വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തികിനാണ് സെലക്ടര്‍മാര്‍ അവസരം നല്‍കിയത്. അതേസമയം സ്‌പെഷലിസ്റ്റ് ബാറ്റ്സ്മാന്‍മാരായി മനീഷ് പാണ്ഡെയെയും സുരേഷ് റെയ്നയെയും പരിഗണിച്ചപ്പോള്‍ സീസണില്‍ സ്ഥിരത പുലര്‍ത്തുന്ന പന്തിന് അവസരം നല്‍കാമായിരുന്നു എന്ന് വിമര്‍ശനമുണ്ട്. ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പ് പന്തിന്‍റെ തലയിലിരിക്കേ ഇരുവരും റണ്‍വേട്ടയില്‍ ആദ്യ പത്തില്‍ പോലുമില്ല എന്നതാണ് അത്ഭുതം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!