
1. രോഹിത് ശര്‍മ്മയുടെ ഫോമില്ലായ്മ
ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ നിരാശപ്പെടുത്തി. 13 പന്തില്‍ അഞ്ച് റണ്‍സ് മാത്രമാണ് ഹിറ്റ്മാന് എടുക്കാനായത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് പേസര്‍ കഗിസോ റബാഡയ്ക്ക് വിക്കറ്റ് നല്‍കി രോഹിത് മടങ്ങിയത്. മധ്യനിര സമ്പൂര്‍ണ പരാജയമായ മത്സരത്തില്‍ ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാര്‍ കണ്ടെത്തുന്ന റണ്‍സ് നിര്‍ണായമായിരുന്നു.
2. മധ്യനിരയുടെ തകര്‍ച്ച
ഒരവസരത്തില്‍ 350ലേറെ സ്കോര്‍ ചെയ്യും എന്ന നിലയിലായിരുന്നു ഇന്ത്യ ബാറ്റേന്തിയിരുന്നത്. എന്നാല്‍ ധവാനും വിരാട് കോലിയും പുറത്തായതോടെ ഇന്ത്യയുടെ റണ്‍റേറ്റ് ഇടിഞ്ഞു. മധ്യനിരയില്‍ രഹാനെ(8), അയ്യര്‍(18), പാണ്ഡ്യ(9) എന്നിങ്ങനെയായിരുന്നു താരങ്ങളുടെ പ്രകടനം. കേദാര്‍ ജാദവിന് പകരമെത്തിയ അയ്യര്‍ക്ക് മികച്ച അവസരം കിട്ടിയിട്ടും പ്രയാജനപ്പെടുത്താനായില്ല. മധ്യനിരയില്‍ 43 പന്തില്‍ 42 റണ്‍സെടുത്ത എംഎസ് ധോണി മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.
3. ചഹലിന്‍റെ നോബോളും മില്ലറിന്‍റെ മിന്നലും
18-ാം ഓവറിലെ അവസാന പന്തില്‍ ആറ് റണ്‍സ് മാത്രമെടുത്ത മില്ലറെ പുറത്താക്കി ചഹല്‍. എന്നാല്‍ അംപയര്‍ നോ ബോള്‍ വിളിച്ചതോടെ മടങ്ങിയെത്തിയ മില്ലര്‍ മിന്നലായി മാറുകയായിരുന്നു. പാണ്ഡ്യയ്ക്കെതിരെ തുടര്‍ച്ചയായ മൂന്ന് ഫോറുകളടിച്ച് തുടങ്ങിയ മില്ലര്‍ 28 പന്തില്‍ നാല് ഫോറും രണ്ട് സിക്സും സഹിതം 39 റണ്‍സെടുത്താണ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ചഹലിന്‍റെ നോ ബോള്‍ പിറന്നില്ലായിരുന്നെങ്കില്‍ ജൊഹന്നസ്ബര്‍ഗിലെ ഫലം മറ്റൊന്നാകുമായിരുന്നു. അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മില്ലര്‍-ക്ലാസന്‍ സഖ്യമാണ് പ്രോട്ടീസിനെ വിജയിപ്പിച്ചത്.
4. ബൗളിംഗ്-ഫീല്‍ഡിംഗ് പരാജയം
മില്ലറും ക്ലാസനും തകര്‍ത്തടിക്കുമ്പോളും ഇന്ത്യയുടെ സാധ്യതകള്‍ അവസാനിച്ചിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ സ്‌പിന്‍ ദ്വയത്തെ പതിവില്‍ നിന്ന് വ്യത്യസ്തമായി ബാറ്റ്സ്മാന്‍മാര്‍ ആഞ്ഞടിച്ചതോടെ കളി ഇന്ത്യ കൈവിടുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 11.3 ഓവറില്‍ 119 റണ്‍സാണ് വഴങ്ങിയത്. അതോടൊപ്പം ഫീല്‍ഡര്‍മാരുടെ കൈസഹായം കൂടിയായപ്പോള്‍ ദക്ഷിണാഫ്രിക്ക വിജയമുറപ്പിച്ചു. നായകന്‍ വിരാട് കോലിയുടെ കയ്യില്‍ നിന്ന് തന്നെ പലതവണ പന്ത് വഴുതിനീങ്ങി.
5. സെലക്ഷന്‍ പോരായ്മ പ്രകടമായ ഡത്ത് ഓവറുകള്‍
അഞ്ച് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായ സമയം. കൂറ്റനടികളുമായി നിലയുറപ്പിച്ച ക്ലാസനും ഫെലൂക്വായോ എന്ന വാലറ്റക്കാരനും ക്രീസില്‍. അടിവാങ്ങി തളര്‍ന്ന ചഹലിനെയും കുല്‍ദീപിനെയും തന്നെ വീണ്ടും പന്തേല്‍പിക്കേണ്ടി വന്നു. കഴിഞ്ഞ മത്സരങ്ങളില്‍ റണ്‍ നിരക്ക് കുറയ്ക്കാന്‍ നിയോഗിക്കപ്പെട്ട യാദവിന് പകരം അയ്യരെ കളിപ്പിച്ച തീരുമാനം തെറ്റി. അയ്യരുടെ സ്ഥാനത്ത് അക്ഷര്‍ പട്ടേലിനെ കളിച്ചിരുന്നെങ്കില്‍ മികച്ച ഒരു ബൗളിംഗ്-ബാറ്റിംഗ് ഓപ്ഷന്‍ കൂടി ഇന്ത്യയ്ക്കുണ്ടാകുമായിരുന്നു. ഡത്ത് ഓവറ്‍ എറിയാന്‍ ബൗളറില്ലാതെ വരുന്ന അവസ്ഥ ഇന്ത്യയ്ക്ക് ഒഴിവാക്കാമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!