ഷമി കൂടുതല്‍ കുരുക്കില്‍; ഫോണ്‍ സംഭാഷണം പുറത്തുവിട്ട് ഹാസിന്‍ ജഹാന്‍

By Web DeskFirst Published Mar 10, 2018, 8:09 PM IST
Highlights
  • ഷമിയുമായി നടത്തിയെന്ന് അവകാശപ്പെടുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവിട്ടത്

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരായ ആരോപണങ്ങള്‍ക്ക് പുതിയ തെളിവുകളുമായി ഭാര്യ ഹാസിന്‍ ജഹാന്‍. ഷമിയുമായി നടത്തിയെന്ന് അവകാശപ്പെടുന്ന ഫോണ്‍ സംഭാഷണം വാര്‍ത്താസമ്മേളനത്തില്‍ ഹാസിന്‍ പുറത്തുവിട്ടു. ഷമിയുടെ പരസ്ത്രീ ബന്ധങ്ങള്‍ക്ക് തെളിവുകളായി വാട്‌സ് ആപ്പിലെയും ഫേസ്ബുക്കിലെയും സ്ക്രീന്‍ ഷോട്ടുകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. 

ഷമി കൊല്ലന്‍ ശ്രമിച്ചതായും തന്നെ അയാളുടെ സഹോദരനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും ഹാസിന്‍ ആരോപിച്ചിരുന്നു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഷമിയുടെ വാദം. ഹാസിന് ഭ്രാന്താണെന്നും ആരോപണങ്ങള്‍ അവള്‍ തെളിയിക്കേണ്ടി വരുമെന്നുമായിരുന്നു വിവാദങ്ങളെ കുറിച്ചുള്ള ഷമിയുടെ പ്രതികരണം. 

തുടര്‍ന്ന് ഹാസിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷമിക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കൊലപാതശ്രമം, ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഷമിക്കെതിരെ കൊല്‍ക്കത്ത പൊലീസ് കേസെടുത്തത്. എന്നാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഷമിയെ കാണാനില്ല എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

ഹാസിന്‍ ജഹാന്‍ പുറത്തുവിട്ട ഓഡിയോയില്‍ നിന്ന്...

'ഷമി, ദയവായി കള്ളം പറയരുത്... തന്നെക്കുറിച്ചോ മകളെ കുറിച്ചോ കുടുംബത്തെ കുറിച്ചോ ഒരു വിചാരവുമില്ല. ഷമിയുടെ ശ്രദ്ധ പാക്കിസ്ഥാന്‍ പെണ്‍കുട്ടി അലിഷ്ബയുടെ കാര്യത്തില്‍ മാത്രമാണ്. ദുബായില്‍ താമസിച്ച ഹോട്ടലിന്‍റെ വിവരങ്ങള്‍ അലിഷ്ബയ്ക്ക് ഷമി മെസേജ് ചെയ്തിരുന്നു. ഷമി അലിഷ്ബയുമായി സെക്‌സ് ചെയ്തിട്ടുണ്ട്'-  ഇതൊക്കെയാണ് പുറത്തുവന്ന സംഭാഷണത്തില്‍ ഹാസിന്‍ ആരോപിക്കുന്നത്.

എന്നാല്‍ ആരോപണങ്ങളെല്ലാം ഷമി നിഷേധിക്കുന്നതായി ഓഡിയോയില്‍ വ്യക്തമാണ്. ഓഡിയോയില്‍ പറയുന്ന അലിഷ്ബയുടെത് എന്ന് ആരോപിക്കപ്പെടുന്ന ചാറ്റിംഗിന്‍റെ സ്ക്രീന്‍ ഷോട്ടുകളായിരുന്നു ഹാസിന്‍ ജഹാന്‍ നേരത്തെ പുറത്തുവിട്ടിരുന്നത്.
 

click me!