തകര്‍ത്തടിച്ച് മായങ്ക് പുറത്ത്; പതറാതെ ഇന്ത്യ

By Web TeamFirst Published Jan 3, 2019, 9:15 AM IST
Highlights

സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടം. തുടര്‍ച്ചയായ മൂന്നാം ഇന്നിംഗ്സിലെ രണ്ടാം അര്‍ദ്ധ സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാള്‍ 112 പന്തില്‍ 77 റണ്‍സെടുത്ത് പുറത്തായി.

സിഡ്‌നി: സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടം. തുടര്‍ച്ചയായ മൂന്നാം ഇന്നിംഗ്സിലെ രണ്ടാം അര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ 112 പന്തില്‍ 77 റണ്‍സെടുത്ത് പുറത്തായി. സ്‌പിന്നര്‍ നഥാന്‍ ലിയോണിനാണ് വിക്കറ്റ്. നേരത്തെ തുടക്കത്തിലെ സഹ ഓപ്പണര്‍ രാഹുലിനെ ഹേസല്‍വുഡ് മടക്കിയിരുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റിന് 140 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. പൂജാരയും(39) കോലിയുമാണ്(10) ക്രീസില്‍. 

പരമ്പരയിലെ മോശം പ്രകടനം സിഡ്നിയെ ആദ്യ ഇന്നിംഗ്സിലും തുടരുകയായിരുന്നു രാഹുല്‍. ആറ് പന്തില്‍ ഒമ്പത് റണ്‍സെടുത്ത രാഹുലിനെ രണ്ടാം ഓവറില്‍ പേസര്‍ ഹേസല്‍വുഡ് സ്ലിപ്പില്‍ ഷോണ്‍ മാര്‍ഷിന്‍റെ കൈകളിലെത്തിച്ചു. എന്നാല്‍ തന്‍റെ രണ്ടാം മത്സരത്തിലും മികവ് തുടര്‍ന്ന  അഗര്‍വാളും 'രണ്ടാം വന്‍മതില്‍' പൂജാരയും ചേര്‍ന്ന് ഇന്ത്യയെ അധികം വിക്കറ്റ് നഷ്ടങ്ങളില്ലാതെ ഉച്ചഭക്ഷണംവരെ ഇന്ത്യയെ നയിച്ചു. 

ഉച്ചഭക്ഷണശേഷം ആവേശം അല്‍പം അതിരുകടന്നത് മായങ്കിന് വിനയായി. ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 69 റണ്‍സ് എന്ന നിലയിലായിരുന്നു. രണ്ടാം സെഷനില്‍ അര്‍ദ്ധ സെഞ്ചുറിക്ക് പിന്നാലെ മായങ്ക് ഇന്നിംഗ്സിന് വേഗം കൂട്ടി. 34-ാം ഓവറിലെ നാലാം പന്തില്‍ ലിയോണെ ബൗണ്ടറിക്ക് മുകളിലൂടെ പായിച്ചു. എന്നാല്‍ ഒരു പന്തിന്‍റെ ഇടവേളയില്‍ വീണ്ടും കടന്നാക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ലോങ് ഓണില്‍ സ്റ്റാര്‍ക്ക് പിടിച്ച് പുറത്തായി. 

പരമ്പരാഗതമായി സ്‌പിന്നിനെ തുണയ്ക്കുന്ന സിഡ്‌നി ഗ്രൗണ്ടില്‍ രണ്ട് പേസര്‍മാരുമായാണ് ഇന്ത്യ കളിക്കുന്നത്. മുഹമ്മദ് ഷമിയും ജസ്‌പ്രീത് ബൂംമ്രയുമാണ് ടീമിലെ പേസര്‍മാര്‍. ആര്‍ അശ്വിന് അവസാന ഇലവനില്‍ സ്ഥാനം പിടിക്കാനാകാതെ പോയപ്പോള്‍ ജഡേജയ്ക്കൊപ്പം കുല്‍ദീപ് ടീമിലെത്തി. നാട്ടിലേക്ക് മടങ്ങിയ രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനായാണ് രാഹുല്‍ ടീമിലെത്തിയത്. ഉമേഷ് യാദവിനുമ അവസാന 11ല്‍ ഇടംപിടിക്കാനായില്ല.


 

click me!