ആളുകള്‍ തെറി വിളിച്ച, 'ശരാശരി' റേറ്റിംഗ് മാത്രമുള്ള പെര്‍ത്ത് പിച്ചിന് സച്ചിന്‍റെ പ്രശംസ!

By Web TeamFirst Published Dec 23, 2018, 12:39 PM IST
Highlights

ആളുകളും ഐസിസിയും തള്ളിക്കളഞ്ഞ പെര്‍ത്ത് പിച്ചിനെ പ്രശംസിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ടെസ്റ്റ് ക്രിക്കറ്റ് നിലനില്‍ക്കണമെങ്കില്‍ സമാനമായ പിച്ചുകള്‍ വേണമെന്ന് സച്ചിന്‍ പറയുന്നു. 

മുംബൈ: പെര്‍ത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന രണ്ടാം ടെസ്റ്റിന് ശേഷം പിച്ചിനെ ചൊല്ലി വലിയ വിവാദങ്ങള്‍ അരങ്ങേറിയിരുന്നു. അപ്രതീക്ഷിത ബൗണ്‍സിനെ തുടര്‍ന്ന് ഐസിസി മാച്ച് റഫറി രഞ്ജന്‍ മധുഖലെ ശരാശരി(ആവറേജ്) റേറ്റിംഗ് മാത്രമാണ് പിച്ചിന് നല്‍കിയത്. പിന്നാലെ, പിച്ചിനെ ചൊല്ലി ഓസീസ് മുന്‍ പേസര്‍ മിച്ചല്‍ ജോണ്‍സനും ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്രയും ട്വിറ്ററില്‍ ഏറ്റുമുട്ടിയിരുന്നു. 

ഇപ്പോള്‍ പെര്‍ത്ത് പിച്ചിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 'ടെസ്റ്റ് ക്രിക്കറ്റില്‍ പിച്ചുകള്‍ക്ക് വലിയ റോളുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് നിലനില്‍ക്കണമെങ്കില്‍ ബാറ്റ്സ്‌മാന്‍മാരുടെയും ബൗളര്‍മാരുടെയും കഴിവ് പരിശോധിക്കുന്ന പെര്‍ത്തിലെ പോലെ സമാനമായ പിച്ചുകള്‍ നിര്‍മ്മിക്കണമെന്നും' സച്ചിന്‍ പറഞ്ഞു. പെര്‍ത്ത് പിച്ച് ഒരിക്കലും 'ശരാശരി' അല്ലെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

Pitches play a crucial role, especially in Test cricket. In order to revive Test cricket and generate excitement, we need to provide more pitches like the one at Perth, where the skills of batsmen and bowlers are truly TESTed. This pitch was by no means “Average”.

— Sachin Tendulkar (@sachin_rt)

വളരെ മികച്ചത്, മികച്ചത്, ശരാശരി, ശരാശരിയില്‍ താഴെ, മോശം എന്നിങ്ങനെയാണ് ടെസ്റ്റ് വേദികള്‍ക്ക് ഐസിസി നല്‍കുന്ന വിവിധ റേറ്റിംഗുകള്‍. പെര്‍ത്ത് ടെസ്റ്റില്‍ 146 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. 

click me!