ഇന്ത്യയ്ക്ക് ലീഡ്; പിന്നാലെ ഇരട്ട പ്രഹരവുമായി വിന്‍ഡീസ് തിരിച്ചുവരവ്

By Web TeamFirst Published Oct 14, 2018, 9:57 AM IST
Highlights

വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ച് രഹാനെ- പന്ത് കൂട്ടുകെട്ട്. എന്നാല്‍ തൊട്ടുപിന്നാലെ രഹാനെയെയും ജഡേജയെയും പുറത്താക്കി ഹോള്‍ഡറിന്‍റെ താണ്ഡവം...
 

ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. നാലു വിക്കറ്റിന് 308 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി തുടങ്ങിയ ഇന്ത്യ ആദ്യ ഓവറില്‍ തന്നെ ലീഡ് സ്വന്തമാക്കി. എന്നാല്‍ തൊട്ടുപിന്നാലെ അപ്രതീക്ഷിത ബൗണ്‍സറില്‍ രഹാനെയും(80) ഒരു പന്തിന്‍റെ ഇടവേളയില്‍ എല്‍ബിയില്‍ ജഡേജയെയും(0) പുറത്താക്കി ഹോള്‍ഡര്‍ വിന്‍ഡീസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 85 ഓവറില്‍ ആറ് വിക്കറ്റിന് 319 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. സെഞ്ചുറിക്കരികെ നില്‍ക്കുന്ന പന്തും(91), ഒാള്‍റൗണ്ടര്‍ അശ്വിനുമാണ്(0) ക്രീസില്‍. ഇന്ത്യയ്ക്കിപ്പോള്‍ എട്ട് റണ്‍സ് ലീഡായി. 

നേരത്തെ കെ എല്‍ രാഹുല്‍(4), പൃഥ്വി ഷാ(70), ചേതേശ്വര്‍ പൂജാര(10), വിരാട് കോലി(45) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റില്‍ രാഹുല്‍-പൃഥ്വി ഷാ സഖ്യം 61 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും നാലു റണ്‍സ് മാത്രമായിരുന്നു രാഹുലിന്റെ സംഭാവന. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഷാ 53 പന്തില്‍ 11 ബൗണ്ടറികളും ഒരു സിക്സറും പറത്തിയാണ് 70 റണ്‍സെടുത്തത്. 25 പന്ത് നേരിട്ട രാഹുല്‍ നാലു റണ്‍സ് മാത്രമെടുത്ത് പുറത്തായപ്പോള്‍ 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയെ വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.

10 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാര ഗബ്രിയേലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. വിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഗബ്രിയേലും വാറിക്കാനും ഓരോ വിക്കറ്റും നേടി.

നേരത്തെ 295/7 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ വിന്‍ഡീസ് 311ന് ഓള്‍ ഔട്ടായിരുന്നു.റോസ്റ്റണ്‍ ചേസിന്റെ സെഞ്ചുറി(106) മികവിലാണ് വിന്‍ഡീസ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ഇന്ത്യക്കായി 88 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത ഉമേഷ് യാദവാണ് ബൗളിംഗില്‍ തിളങ്ങിയത്. ഉമേഷിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്.

click me!