
നാഗ്പൂര്‍: രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് ഗംഭീര വിജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 243 റണ്‍സിന്റെ വിജയലക്ഷ്യം ഏഴു വിക്കറ്റും 43 പന്തും ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കി. ബംഗളുരുവില്‍ നടന്ന നാലാമത്തെ ഏകദിനത്തില്‍ ഇന്ത്യ, ഓസ്‌ട്രേലിയയോട് തോറ്റിരുന്നു. പതിന്നാലാമത്തെ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയുടെ ബാറ്റിങ് തന്നെയായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്സിന്റെ സവിശേഷത. 109 പന്തില്‍ 125 റണ്‍സെടുത്ത രോഹിത് ശര്‍മ്മ 11 ബൗണ്ടറികളും അഞ്ച് സിക്‌സറുകളും നേടി. ആജിന്‍ക്യ രഹാനെ 61 റണ്‍സും നായകന്‍ വിരാട് കോലി 39 റണ്‍സുമെടുത്ത് പുറത്തായി. രഹാനെയും രോഹിത് ശര്‍മ്മയും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 124 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു. ഓസ്‌ട്രേലിയയ്‌ക്ക് വേണ്ടി ആദം സാംബ രണ്ടു വിക്കറ്റ് വീഴ്‌ത്തി. രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദ മാച്ച്. ഹര്‍ദ്ദിക് പാണ്ഡ്യയാണ് പരമ്പരയിലെ താരം.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയിട്ടും ഓസീസ് മധ്യനിരയ്ക്ക് അത് മുതലാക്കാനായില്ല. സ്ലോ ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരെത്തിയതോടെയാണ് കളി മാറിയത്. ഓസീസിനായി വാര്‍ണറും ഫിഞ്ചും ചേര്‍ന്ന് 11.3 ഓവറില്‍ 66 കൂട്ടിച്ചേര്‍ത്തു. ഫിഞ്ചിനെ(32) പാണ്ഡ്യ വീഴ്‌ത്തിയതോടെ ഓസീസിന്റെ സ്കോറിംഗ് വേഗം കുറഞ്ഞു. സ്മിത്തും വാര്‍ണറും ചേര്‍ന്ന് ഓസീസിനെ 100 കടത്തിയെങ്കിലും സ്മിത്തിനെ(16) വിക്കറ്റിന് മുന്നില്‍ കുടുക്കി കേദാര്‍ ജാദവ് ഒരിക്കല്‍ കൂടി ഇന്ത്യയുടെ രക്ഷകനായി. വാര്‍ണറെയും(53) ഹാന്‍ഡ്സ്കോംബിനെയും(13) വീഴ്ത്തി അക്ഷര്‍ ഇരട്ടപ്രഹരമേല്‍പ്പിച്ചപ്പോള്‍ ഓസീസ് മറ്റൊരു തകര്‍ച്ച മുന്നില്‍ കണ്ടു.
എന്നാല്‍ സ്റ്റോയിനസും ട്രാവിസ് ഹെഡും ചേര്‍ന്ന് ഓസീസിനെ 200 കടത്തി. ഹെഡിനെ(42) വീഴ്‌ത്തി അക്ഷര്‍ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ സ്റ്റോയിനിസിനെ(46) ബൂമ്രയും മടക്കിയതോടെ ഓസീസിന് 250 പോലും അകലെയായി. അവസാന ഓവറുകളില്‍ ഭുവനേശ്വറും ബൂമ്രയും കളിയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ ഒരേയൊരു ബൗണ്ടറി മാത്രമാണ് 45 ഓവറിനുശേഷം ഓസീസിന് നേടാനായത്. ഇന്ത്യക്കായി അക്ഷര്‍ പട്ടേല്‍ മൂന്നും ബൂമ്ര രണ്ടും പാണ്ഡ്യ, ഭുവി, ജാദവ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഇന്ത്യ - ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ ആദ്യ മല്‍സരം ഒക്‌ടോബര്‍ 7 ശനിയാഴ്‌ച റാഞ്ചിയില്‍ നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!