
ലണ്ടന്‍: ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ രസംക്കൊല്ലിയായി വീണ്ടും മഴ. ആദ്യദിനം മഴയെടുത്തതിന് പിന്നാലെ രണ്ടാം ദിനം ടോസ് നേടി ഇന്ത്യ ബാറ്റിങ് ആരംഭിച്ചെങ്കിലും വീണ്ടും മഴയെത്തിയത് രസംകെടുത്തി. 6.3 ഓവറായപ്പോഴാണ് മഴയെത്തിയത്. ഇതിനിടെ ഇന്ത്യയുടെ രണ്ട് ഓപ്പണര്‍മാരേയും ജയിംസ് ആന്‍ഡേഴ്‌സണ്‍ മടക്കി അയച്ചു.
മുരളി വിജയ് (0), കെ.എല്‍. രാഹുല്‍ (8) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്മാര്‍. വിജയ് വിക്കറ്റ് തെറിച്ച് മടങ്ങിയപ്പോള്‍ രാഹുല്‍ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോയ്ക്ക് ക്യാച്ച് നല്‍കി. കളി നിര്‍ത്തുമ്പോള്‍ ഒരോ റണ്‍സുമായി ചേതേശ്വര്‍ പൂജാരയും വിരാട് കോലിയുമാണ് ക്രീസില്‍.
നേരത്തെ, ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. ഓപ്പണര്‍ ശിഖര്‍ ധവാന് പകരം ചേതേശ്വര്‍ പൂജാരയും പേസ് ബൗളര്‍ ഉമേഷ് യാദവിന് പകരം കുല്‍ദീപ് യാദവും ടീമിലെത്തി. ഇംഗ്ലണ്ട് ടീമില്‍ രണ്ട മാറ്റങ്ങളുണ്ട്. ബെന്‍ സ്റ്റോക്‌സിന് പകരം ക്രിസ് വോക്‌സ് ടീമിലെത്തി. ഡേവിഡ് മലാന് പകരം ഒല്ലി പോപ്പ് അരങ്ങേറ്റം കുറിച്ചു. ഇന്ത്യ രണ്ട് സ്പിന്നര്‍മാരുമായി കളിക്കുമ്പോള്‍ ആദില്‍ റഷീദ് മാത്രമാണ് ഇംഗ്ലണ്ടിന്റെ സ്പിന്നറായി ടീമിലുള്ളത്.
പരമ്പരയിലെ ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യക്ക് ഈ ടെസ്റ്റില്‍ വിജയം അനിവാര്യമാണ്. ആദ്യദിനം മഴമൂലം പൂര്‍ണമായും നഷ്ടപ്പെട്ടതിനാല്‍ നാലു ദിവസം മാത്രമെ ഇനി കളി നടക്കുകയുള്ളു. അഞ്ചാം ദിനവും മഴ പെയ്യുമെന്ന പ്രവചനമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!