ഏഷ്യാ കപ്പ്: പാക്കിസ്ഥാനെ എറിഞ്ഞ് പിടിച്ച് ഇന്ത്യ; വിജയത്തിലേക്ക് 238 റണ്‍സ്

By Web TeamFirst Published Sep 23, 2018, 8:33 PM IST
Highlights

ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരായ മത്സത്തില്‍ ഇന്ത്യക്ക് 238 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാന്‍ നിശ്ചിതഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. തുടക്കത്തില്‍ തകര്‍ന്നെങ്കിലും ഷൊയ് മാലിക്കിന്റെ (78) അര്‍ധ സെഞ്ചുറിയാണ് പാക്കിസ്ഥാനെ കരകയറ്റിയത്.

ദുബായ്: ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് 238 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാന്‍ നിശ്ചിതഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. തുടക്കത്തില്‍ തകര്‍ന്നെങ്കിലും ഷൊയ് മാലിക്കിന്റെ (78) അര്‍ധ സെഞ്ചുറിയാണ് പാക്കിസ്ഥാനെ കരകയറ്റിയത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തിന്റെ എട്ടാം ഓവറിന്റെ അവസാന പന്തില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് ലഭിച്ചു. 10 റണ്‍സ് മാത്രമെടുത്ത ഇമാം ഉല്‍ ഹഖ് ചാഹലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അധികം വൈകാതെ സഹഓപ്പണര്‍ ഫഖര്‍ സമാനും കൂടാരം കയറി. 31 റണ്‍സായിരുന്നു സമാന്റെ സമ്പാദ്യം. കുല്‍ദീപിനെ സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ താരം വിക്കറ്റില്‍ മുന്നില്‍ കുടുങ്ങുകയായിരുന്നു. 

മൂന്നാമനായി ഇറങ്ങിയ ബാബര്‍ അസം റണ്ണൗട്ടായി. ഒമ്പത് റണ്‍സ് മാത്രമാണ് അസം നേടിയത്. സര്‍ഫറാസ് അഹമ്മദ് പന്ത് പോയിന്റിലേക്ക് തട്ടിയിട്ട് സിംഗിളിന് ശ്രമിച്ചെങ്കിലും ചാഹല്‍ പന്തെടുന്ന് നോണ്‍സ്‌ട്രൈക്ക് എന്‍ഡിലേക്ക് എറിഞ്ഞു. രവീന്ദ്ര ജഡേജ ബെയ്ല്‍സ് തട്ടിയിടുമ്പോള്‍ അസം ക്രീസിന് പുറത്തായിരുന്നു.

പിന്നാലെ മാലിക്ക്- സര്‍ഫറാസ് അഹമ്മദ് കൂട്ടുക്കെട്ട് പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചു. 118 റണ്‍സാണ് ഇരുവരും അഞ്ചാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ 44 റണ്‍സെടുത്ത സര്‍ഫറാസിനെ കുല്‍ദീപ് പുറത്താക്കി. തുടര്‍ന്നെത്തിയ ആസിഫ് അലിയും (21 പന്തില്‍ 30) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇതിനിടെ മാലിക്ക് പവലിയനിലേക്ക് മടങ്ങി. മാലിക്കിനെ ബുംറ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. സ്കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സ് ചേര്‍ക്കുന്നതിനിടെ ആസിഫും മടങ്ങി. ചാഹലിനായിരുന്നു വിക്കറ്റ്. ഭുവനേശ്വറിന്റെ ഒരു ഓവറില്‍ രണ്ട് സിക്‌സ് നേടിയാണ് ആസിഫ് മടങ്ങിയത്. ഷദാബ് ഖാനെ (10) മടക്കിയപ്പോള്‍ മുഹമ്മദ് നവാസ് (15), ഹസന്‍ അലി (2) എന്നിവര്‍ പുറത്താവാതെ നിന്നു. 

നേരത്തെ, ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശിനെതിരേ കളിച്ച ആതേ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. പാക്കിസ്ഥാന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മുഹമ്മദ് ആമിറും ഷദാബ് ഖാനും ടീമില്‍ തിരിച്ചെത്തി. ഹാരിസ് സൊഹൈല്‍, ഉസ്മാന്‍ ഖാന്‍ എന്നിവര്‍ പുറത്തിരിക്കും.

click me!