
ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ നിന്ന് പിന്മാറുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ നിലപാടറിയിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യ മത്സരത്തില്‍ നിന്ന് നിന്ന് പിന്‍മാറരുതെന്ന് സച്ചിന്‍ ആവശ്യപ്പെട്ടു. മത്സരത്തില്‍ നിന്ന് പിന്‍മാറുമ്പോള്‍ രണ്ട് പോയിന്‍റ് സൗജന്യമായി പാക്കിസ്ഥാന് ലഭിക്കും. അത് കാണാന്‍ താല്‍പര്യമില്ലെന്നും സച്ചിന്‍ വ്യക്തമാക്കി.
ലോകകപ്പ് വേദികളില്‍ എക്കാലവും പാക്കിസ്ഥാന് മുകളില്‍ തന്നെയാണ് ഇന്ത്യന്‍ ടീമിന്‍റെ സ്ഥാനം. പാക്കിസ്ഥാന് മേല്‍ ഇന്ത്യക്ക് ആധിപത്യമുണ്ടെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനുമായുള്ള മത്സരത്തില്‍ നിന്ന് പിന്‍മാറരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ സുനില്‍ ഗവാസ്കറും രംഗത്തെത്തിയിരുന്നു. അതേസമയം ഇന്ത്യ പാക്കിസ്ഥാനുമായി കളിക്കരുതെന്ന് മുന്‍ താരങ്ങളായ സൗരവ് ഗാംഗുലി, അസറുദ്ദീന്‍, ഹര്‍ഭജന്‍ തുടങ്ങിയ താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിന്‍റെ പ്രതികരണം. ജൂണ്‍ 16ന് മാഞ്ചസ്റ്ററിലെ ഓള്‍ ട്രാഫഡിലാണ് ഇന്ത്യാ-പാക് മത്സരം നടക്കേണ്ടത്.
ലോകകപ്പ് മത്സരങ്ങളില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച ചരിത്രമേ ഇന്ത്യക്കുള്ളൂ. അവര്‍ക്ക് രണ്ട് പോയിന്‍റ് വെറുതെ കൊടുക്കുന്നതിനോട് തനിക്ക് വ്യക്തിപരമായി യോജിക്കാനാവില്ല. അതേസമയം തന്നെ എന്‍റെ രാജ്യം എന്ത് തീരുമാനിച്ചാലും അതിനൊപ്പമായിരിക്കും എന്‍റെ ഹൃദയത്തില്‍ നിന്നുള്ള ആത്മാര്‍ഥമായ പിന്തുണയെന്നും സച്ചിന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!