ബൂംമ്രയുടെ കാര്യത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് ഇതിഹാസ താരം

By Web TeamFirst Published Jan 1, 2019, 2:33 PM IST
Highlights

എന്നാല്‍ തന്റെ വിലയിരുത്തലെല്ലാം തെറ്റാണെന്ന് ബൂംറ തെളിയിച്ചു. അതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ഓസ്ട്രേലിയയില്‍ നടത്തിയ മിന്നുന്ന പ്രകടനത്തിന് ബൂംമ്ര പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുയ. നല്ല മന:ക്കരുത്തുള്ള വ്യക്തിത്വമാണ് ബൂംറയുടേതെന്നും കപില്‍ പറഞ്ഞു

ദില്ലി: രാജ്യാന്തര ക്രിക്കറ്റില്‍ ജസ്പ്രീത് ബൂംമ്രയുടെ ഭാവി സംബന്ധിച്ച് താന്‍ മുമ്പ് നടത്തിയ വിലയിരുത്തല്‍ തെറ്റിപ്പോയെന്ന് ഇന്ത്യന്‍ ഇതിഹാസം കപില്‍ ദേവ്. പ്രത്യേകതരം ആക്ഷനുംവെച്ച് ബൂംറക്ക് രാജ്യാന്തര ക്രിക്കറ്റില്‍ അധികകാലം നിലനില്‍ക്കാനാവില്ലെന്നായിരുന്നു മുമ്പ് താന്‍ വിലയിരുത്തിയതെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തില്‍ കപില്‍ ദേവേ് പറഞ്ഞു.

എന്നാല്‍ തന്റെ വിലയിരുത്തലെല്ലാം തെറ്റാണെന്ന് ബൂംറ തെളിയിച്ചു. അതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ഓസ്ട്രേലിയയില്‍ നടത്തിയ മിന്നുന്ന പ്രകടനത്തിന് ബൂംമ്ര പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുയ. നല്ല മന:ക്കരുത്തുള്ള വ്യക്തിത്വമാണ് ബൂംറയുടേതെന്നും കപില്‍ പറഞ്ഞു. ഇത്രയും ചെറിയ റണ്ണപ്പില്‍ സ്ഥിരമായി 140 കിലോ മീറ്ററിലേറെ വേഗത്തില്‍ പന്തെറിയാന്‍ കഴിയുന്നതിന് ബൂംറയെ ബഹുമാനിച്ചെ മതിയാവു.

ബൂംറയെപ്പോലുള്ള ബൗളര്‍മാര്‍ അധികമില്ല. പുതിയ പന്തിലും പഴയ പന്തിലും ഒരുപോലെ അപകടകാരിയാണ് ബൂംറ. കൂടതെ മികച്ച ബൗണ്‍സറുകളും എറിയാനാകും. കൃത്യതയാണ് ബൂംറയുടെ മറ്റൊരു വലിയ മികവ്. എവിടെ പന്തെറിയണമെന്ന് ബൂംറക്ക് വ്യക്തമായി അറിയാം. സാഹചര്യത്തിന് അനുസരിച്ച് പന്തെറിയാനും. ഇതെല്ലാം ചേരുമ്പോള്‍ ബൂംറ ലോകത്തിലെ മുന്‍നിര ബൗളര്‍മാരില്‍ ഒരാളാവുന്നുവെന്നും കപില്‍ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത്തരത്തില്‍ പെട്ടെന്ന് പ്രശസ്തരായ പേസ് ബൗളര്‍മാര്‍ അധിമില്ല. ജവഗല്‍ ശ്രീനാഥ് ആണ് അത്തരത്തിലുള്ള ഒരാള്‍. സഹീര്‍ ഖാന്‍ നിലയുറപ്പിക്കാന്‍ കുറച്ചു സമയമെടുത്തു. പരിക്കുകളാണ് പേസ് ബൗളര്‍മാരുടെ എല്ലാക്കാലത്തെയും ശാപം. ചിലര്‍ പരിക്കില്‍ നിന്ന് മോചിതരായി കൂടുതല്‍ കരുത്തോടെ തിരിച്ചെത്തും. മുഹമ്മദ് ഷമിയെപ്പോലെ. മറ്റു ചിലര്‍ പതുക്കെ വിസ്മൃതിയിലേക്ക് മറയും. വിദേശ പിച്ചുകളില്‍ ബൂംറയെ അമിതമായി ആശ്രയിക്കുന്നതില്‍ തെറ്റൊന്നുമില്ല. ഇന്ത്യയില്‍ കളിക്കുമ്പോള്‍ അശ്വിനെയും ജഡേജയെയും ആശ്രയിക്കുന്നതുപോലെതന്നെയാണ് അതെന്നും കപില്‍ പറഞ്ഞു.

click me!