
മൊഹാലി: ഡബിള്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ശ്രീലങ്കയ്ക്ക് 111 റണ്‍സിന്റെ പരാജയം. പുറത്താകാതെ മാത്യൂസ് നേടിയ 111 റണ്‍സിനും ശ്രീലങ്കയുടെ പാരാജയത്തിന്റെ തീവ്രത കുറയ്ക്കാനായില്ല. ഇതോടെ ഏകദിന പരമ്പരയില്‍ ഇരു ടീമുകളും ഓരോവിജയം വീതം നേടി. മാത്യുസിനോടൊപ്പം ശക്തമായ ഒരു കൂട്ടുകെട്ടുണ്ടാക്കാന്‍ കഴിയാതെ പോയതാണ് ശ്രീലങ്കയ്ക്ക് വിനയായത്. ഗുണരത്‌നെ (34), ഡിക്‌വെല്ല (22), തിരിമാനേ (21) എന്നിവരാണ് അല്പമെങ്കിലും പൊരുതിയത്. ഇന്ത്യന്‍ ബോളിങ്ങ് നിരയില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ചാഹല്‍ തിളങ്ങിയിപ്പോള്‍, ബുംറ രണ്ടും ഭുവനേശ്വര്‍, ഹര്‍ദ്ദീക്ക്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ്മയുടെ മികവില്‍ ശ്രീലങ്കയ്‌ക്കെതിരെ നാല് വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സെടുത്തിരുന്നു. കരിയറിലെ മൂന്നാം ഡബിള്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയുടെ (പുറത്താകാതെ 208) വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. രോഹിതിന് പുറമെ ഓപ്പണര്‍ ശിഖര്‍ ധവാന്‍ (68), യുവതാരം ശ്രേയസ് അയ്യര്‍ (88) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളുമാണ് ഇന്ത്യയുടെ കുതിപ്പിന് ഊര്‍ജ്ജമായത്.
ആദ്യ മത്സരത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റിങ് നിര വേഗത്തില്‍ താളം കണ്ടെത്തുന്നതാണ് മൊഹാലിയില്‍ കാണാനായത്. ഒന്നാം വിക്കറ്റില്‍ രോഹിതും ധവാനും ചേര്‍ന്നെടുത്ത 115 റണ്‍സാണ് ഇന്ത്യയുടെ മുന്നേറ്റത്തിന് അടിത്തറ പാകിയത്. ധവാന് പകരമെത്തിയ പുതുമുഖതാരം ശ്രേയസ് അയ്യര്‍, രോഹിതിനൊപ്പം ചേര്‍ന്ന് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയതോടെ ഇന്ത്യ സുരക്ഷിതമായ സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു. ഏകദിന ക്രിക്കറ്റിലെ പതിനാറാം സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മ 115 പന്തില്‍നിന്നാണ് സെഞ്ച്വറി തികച്ചത്. സെഞ്ച്വറി തികച്ചശേഷം വെടിക്കെട്ടിന് തിരികൊളുത്തിയ രോഹിത് അടുത്ത 100 റണ്‍സ് അടിക്കാന്‍ എടുത്തത് വെറും 36 പന്ത് മാത്രമാണ്. 12 സിക്സറുകളും 13 ബൗണ്ടറികളും ഉള്‍പ്പെടുന്നതാണ് രോഹിതിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്. ഒന്നാം വിക്കറ്റില്‍ ധവാനൊപ്പം 115 റണ്‍സെടുത്ത രോഹിത്, രണ്ടാം വിക്കറ്റില്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം 213 റണ്‍സും കൂട്ടിച്ചേര്‍ത്തിരുന്നു.
ഏകദിനത്തിലെ 23-ാം അര്‍ദ്ധശതകം തികച്ച ധവാന്‍ 67 പന്തില്‍നിന്ന് ഒമ്പത് ബൗണ്ടറി ഉള്‍പ്പടെയാണ് 68 റണ്‍സെടുത്തത്. 70 പന്ത് നേരിട്ടാണ് ശ്രേയസ് അയ്യര്‍ 88 റണ്‍സെടുത്തത്. ഇതില്‍ ഒമ്പത് ബൗണ്ടറികളും രണ്ടു സിക്സറുകളും ഉള്‍പ്പെടുന്നു. ആദ്യ മത്സരത്തില്‍ ദയനീയമായി തോറ്റ ഇന്ത്യക്ക് പരമ്പരയില്‍ തിരിച്ചെത്താന്‍ വിജയം അനിവാര്യമായിരുന്നു. പുതുമുഖതാരം വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തിയപ്പോള്‍ അജിങ്ക്യ രഹാനയെ ഇക്കുറിയും ടീം മാനേജ്‌മെന്റ് തഴഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!