
ചെന്നൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് ജയങ്ങളോടെ പോയന്റ് പട്ടികയില്‍ തലപ്പത്തെത്തിയെങ്കിലും ചെന്നൈയുടെ തലയായ ധോണിയുടെ പ്രകടനത്തില്‍ ആരാധകര്‍ തൃപ്തരല്ല. ആദ്യ മത്സരത്തില്‍ മുംബൈക്കെതിരെ കാര്യമായി റണ്‍സെടുക്കാതെ മടങ്ങിയ ധോണി ഇന്നലെ കൊല്‍ക്കത്തക്കെതിരെ 25 റണ്‍സെടുത്ത് പുറത്തായിരുന്നു. കൊല്‍ക്കത്ത ഉയര്‍ത്തിയ 202 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്കായി അംബാട്ടി റായിഡുവും ഷെയ്ന്‍ വാട്സണ്‍ പവര്‍പ്ലേ ഓവറുകളില്‍ തകര്‍ത്തടിച്ചതോടെ സ്വപ്നതുല്യമായ തുടക്കമാണ് ചെന്നൈക്ക് ലഭിച്ചത്.
5.5 ഓവറില്‍ 75 റണ്‍സിലെത്തിയ ചെന്നൈക്ക് ഷെയ്ന്‍ വാട്സന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 19 പന്തില്‍ 42 റണ്‍സെടുത്ത വാട്സനുശേഷം സുരേഷ് റെയ്ന ക്രീസിലെത്തി. ഒമ്പതാം ഓവറില്‍ സ്കോര്‍ 85ല്‍ നില്‍ക്കെ 26 പന്തില്‍ 39 റണ്‍സെടുത്ത അംബാട്ടി റായിഡുവും മടങ്ങി. ഇതിനുശേഷമാണ് ധോണി ക്രീസിലെത്തിയത്. ഓപ്പണര്‍മാര്‍ ഒരുക്കിയ അടിത്തറയില്‍ അടിച്ചുകളിക്കാവുന്ന സാഹചര്യം.
എന്നാല്‍ നേരിട്ട മൂന്നാം പന്തില്‍ തന്നെ വമ്പനടിക്ക് മുതിര്‍ന്നെങ്കിലും ധോണിക്ക് പന്ത് കണക്ട് ചെയ്യാനായില്ല. പിന്നീട് സുനില്‍ നരെയ്നും പീയൂഷ് ചൗളയും ധോണിയെ പിടിച്ചുകെട്ടി. ഇതോടെ ചെന്നൈയുടെ റണ്‍നിരക്ക് കുത്തനെ ഇടിഞ്ഞു. സുരേഷ് റെയ്ന പുറത്തായശേഷം എത്തിയ സാം ബില്ലിംഗ്സിന്റെ കണ്ണും പൂട്ടിയുള്ള അടിയാണ് ഈ സമയം ചെന്നൈയുടെ സമ്മര്‍ദ്ദം കുറച്ചത്. ഇതിനിടെ കുല്‍ദീപ് യാദവിനെതിരെ ഒരു സിക്സറും ബൗണ്ടറിയും നേടി ധോണി കെട്ടുപൊട്ടിക്കാന്‍ നോക്കിയെങ്കിലും അതിന് അധികം ആയുസുണ്ടായില്ല.
ഒരു റിവ്യൂ തീരുമാനത്തില്‍ നിന്ന് രക്ഷപ്പെട്ട ധോണി പിയൂഷ് ചൗളയുടെ പന്തില്‍ ദിനേശ് കാര്‍ത്തിക്കിന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ചെപ്പോക്കില്‍ സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദതയായിരുന്നു. 28 പന്തില്‍ ഒരു സിക്സറും ഒരു ബൗണ്ടറിയും അടക്കം 25 റണ്‍സായിരുന്നു ധോണിയുടെ സമ്പാദ്യം. കളി സാഹചര്യം നോക്കിയാല്‍ ചെന്നൈക്ക് ജയിക്കാന്‍ ഇതുമതിയാവുമായിരുന്നില്ല. എന്നാല്‍ സാം ബില്ലിംഗ്സിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സാണ് ചെന്നൈയെ വിജയവര കടത്തിയത്.
അവസാന ഓവറില്‍ 17 റണ്‍സ് വേണമെന്നിരിക്കെ വിനയ്‌കുമാര്‍ ആദ്യ പന്ത് നോബോളെറിയുകയും അത് സിക്സാവുകയും ചെയ്തു. ഇല്ലായിരുന്നെങ്കില്‍ ചെന്നൈ ഒരുപക്ഷെ ആദ്യ തോല്‍വി വഴങ്ങേണ്ടിവന്നേനെ. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഏറ്റവുമധികം വിമര്‍ശനം ഏറ്റുവാണ്ടേണ്ടിവരിക ധോണിയുടെ ഇഴഞ്ഞുനീങ്ങിയ ഇന്നിംഗ്സായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!