
കൊല്‍ക്കത്ത: ഐപിഎല്ലിലെ അമ്പയറിംഗ് അബദ്ധങ്ങള്‍ തുടര്‍ക്കഥയാവുന്നു. ഡിആര്‍എസ് ഏര്‍പ്പെടുത്തിയ ആദ്യ ഐപിഎല്ലില്‍ ആണ് ഇത്രയും അബദ്ധളെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ നടന്ന മത്സരത്തിലും കണ്ടു അമ്പയറുടെ വലിയ അബദ്ധം. ഇത്തവണ വില്ലന്‍ സ്ഥാനത്തു നില്‍ക്കുന്നതാകട്ടെ മുന്‍ കേരള ക്യാപ്റ്റന്‍ കൂടിയായ കെ എന്‍ അനന്തപത്മനാഭനും.
പതിനാറാം ഓവറിലാണ് വിവാദമായ സംഭവം നടന്നത്. ടോം കുറാനെറിഞ്ഞ അഞ്ചാം പന്ത് അനന്തപത്മനാഭന്‍ ഓവര്‍ സ്റ്റെപ്പിംഗ് നോ ബോള്‍ വിളിച്ചു. പിന്നാലെ മുംബൈക്ക് ഫ്രീ ഹിറ്റും അനുവദിച്ചു. പന്ത് വീണ്ടും എറിയാനായി ബൗളര്‍ തിരിച്ചുനടക്കവെ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനില്‍ നോ ബോളിന്റെ റീപ്ലേ കാണിച്ചു. അതില്‍ കുറാന്‍ ഓവര്‍ സ്റ്റെപ്പ് ചെയ്തിട്ടില്ലെന്ന് വ്യക്തമായിരുന്നു. കുറാന്റെ കാല്‍പ്പാദത്തിന്റെ പകുതിഭാഗം ക്രിസിനുള്ളിലായിരുന്നു. എന്നിട്ടും നോബോള്‍ വിളിച്ചത് ആരാധകരെ അമ്പരപ്പിച്ചു.
ഇതോടെ കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തിക്കും കുറാനും അമ്പയറുടെ അടുത്തെത്തി സംസാരിച്ചുവെങ്കിലും എടുത്ത തീരുമാനത്തില്‍ അനന്തപത്മനാഭന്‍ ഉറച്ചുനിന്നു.
ഇതോടെ അഞ്ചാം പന്ത് കുറാന്‍ വീണ്ടു എറിഞ്ഞു. മോശം അമ്പയറിംഗിനെതിരെ മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് അടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തു. ദാരുണം എന്നായിരുന്നു ക്ലാര്‍ക്ക് അമ്പയറുടെ തീരുമാനത്തെ വിശേഷിപ്പിച്ചത്.
ഏപ്രില്‍ 17ന് നടന്ന മുംബൈ-ബംഗലൂരു മത്സരത്തില്‍ മൂന്നാം അമ്പയറെ തെറ്റായ റീപ്ലേ കാണിച്ചുവെന്ന് ബ്രോഡ്കാസ്റ്റേര്‍ക്കെതിരെയും പരാതി ഉയര്‍ന്നിരുന്നു. ഉമേഷ് യാദവിന്റെ വിക്കറ്റെടുത്ത ജസ്പ്രീത് ബൂമ്ര ഓവര്‍ സ്റ്റെപ്പ് ചെയ്തിരുന്നോ എന്നറിയാനായി അമ്പയര്‍ തേര്‍ഡ് അമ്പയറുടെ സഹായം തേടി. യഥാര്‍ഥത്തില്‍ ബൂമ്ര എറിഞ്ഞത് നോ ബോളായിരുന്നെങ്കിലും ബ്രോഡ്കാസ്റ്റര്‍മാര്‍ മൂന്നാം അമ്പയര്‍ക്ക് കാണിച്ചുകൊടുത്തത് ബൂമ്രയുടെ മറ്റൊരു ദൃശ്യമായിരുന്നു. ഇതോടെ അമ്പയര്‍ ഔട്ട് വിധിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!