
മുംബൈ: കുട്ടി ക്രിക്കറ്റിലെ പതിനൊന്നാം പൂരത്തിന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ന് തുടക്കമാകും. ലീഗിലെ കരുത്തരായ ടീമുകളുടെ പോരാട്ടത്തോടെയാണ് സീസണിന് തുടക്കമാകുന്നത്. രാത്രി എട്ടിന് നടക്കുന്ന കളിയില്‍ മുന്‍ പാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും. എംഎസ് ധോണിയും രോഹിത് ശര്‍മ്മയും നയിക്കുന്ന ടീമുകളായതിനാല്‍ ഹിറ്റ്മാന്‍- ഐസ്‌മാന്‍ പോരാട്ടം എന്നാണ് മത്സരം വിശേഷിപ്പിക്കപ്പെടുന്നത്.
എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള കരുത്തുറ്റ ബാറ്റിംഗ് ലൈനപ്പ് തന്നെയാണ് ചെന്നൈയുടെ കരുത്ത്. എന്നാല്‍ വാട്സണും, ബ്രാവോയും അടങ്ങുന്ന ഓള്‍റൗണ്ടര്‍മാരുടെ പ്രകടനവും നിര്‍ണായകമാവും. ഓപ്പണിംഗ് സ്ഥാനത്ത് മുരളി വിജയും ഓസീസ് താരം ഷെയ്ന്‍ വാട്സണും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഗ്ബാഷ് ലീഗില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചതാണ് വാട്സണ് തുണയാവുന്നത്. ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള സുരേഷ് റെയ്ന മൂന്നാമനായി തുടരും. അതേസമയം സ്ഥാനക്കയറ്റം ലഭിച്ച് ധോണി നാലാമനായി എത്തുമെന്ന് ഉറപ്പായിട്ടുണ്ട്.
അഞ്ചാമനായി അമ്പാട്ടി റായിഡുവിനെ ഇറക്കാനാണ് സാധ്യതകള്‍. ഓള്‍റൗണ്ടര്‍മാരായ കേദാര്‍ ജാദവും ഡ്വെയ്ന്‍ ബ്രാവോയും ആറും ഏഴും സ്ഥാനങ്ങളില്‍ ബാറ്റിംഗിനിറങ്ങാനാണ് സാധ്യത. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ ശേഷിയുള്ള ഇരുവരുടെയും പെസിഷനുകളില്‍ മാറ്റംവരുത്താന്‍ ചെന്നൈ ശ്രമിക്കില്ലെന്നുറപ്പ്. പതിവുപോലെ രണ്ട് സ്‌പിന്നര്‍മാരെ കളിപ്പിക്കാന്‍ ചെന്നൈ തീരുമാനിച്ചാല്‍ രവീന്ദ്ര ജഡേജയ്ക്കും ഹര്‍ഭജന്‍ സിംഗിനുമാകും നറുക്കുവീഴുക. പേസര്‍മാരായി ശാര്‍ദുല്‍ ഠാക്കുറും ഇംഗ്ലീഷ് താരം മാര്‍ക്ക് വുഡും ടീമിലിടം പിടിച്ചേക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!