
മുംബൈ: ഐപിഎല്ലില്‍ നൈറ്റ് റൈഡേഴ്സ് കൊല്‍ക്കത്തയ്ക്കെതിരെ മുംബൈ ഇന്ത്യന്‍സിന് 13 റണ്‍സ് ജയം. മുംബൈ മുന്നോട്ടുവെച്ച 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അര്‍ദ്ധ സെഞ്ചുറി നേടിയ ഉത്തപ്പയാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തുടങ്ങിയ മുംബൈ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. ഓപ്പണര്‍മാരായ സൂര്യകുമാറും ലെവിസും(43) നല്‍കിയ മികച്ച തുടക്കവും അവസാന ഓവറുകളില്‍ പാണ്ഡ്യയുടെ ബാറ്റിംഗുമാണ് മുംബൈയെ മികച്ച സ്കോറിലെത്തിച്ചത്. കൊല്‍ക്കത്തയ്ക്കായി നരെയ്നും റസലും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
സ്വപ്നതുല്യമായ തുടക്കമാണ് ഓപ്പണര്‍മാരായ സൂര്യകുമാര്‍ യാദവും എവിന്‍ ലെവിസും ചേര്‍ന്ന് മുംബൈ ഇന്ത്യന്‍സിന് നല്‍കിയത്. 10-ാം ഓവറില്‍ റസലിന്‍റെ രണ്ടാം പന്തില്‍ ലെവിസ്(28 പന്തില്‍ 43) പുറത്തായെങ്കിലും മുംബൈ സ്കോര്‍ 91ലെത്തിയിരുന്നു. എന്നാല്‍ ഒരു ഓവറിന്‍റെ ഇടവേളയില്‍ 11 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ നരെയ്‌ന്‍ മടക്കി.
ഇതോടെ സ്കോറിംഗ് വേഗം കുറഞ്ഞ മുംബൈയ്ക്ക് 14.2 ഓവറില്‍ സൂര്യകുമാര്‍ യാദവിനെയും(39 പന്തില്‍ 59) നഷ്ടമായി. വീണ്ടുമൊരിക്കല്‍ കൂടി മുംബൈയ്ക്ക് വിലങ്ങുതടിയായത് ആന്ദ്രേ റസല്‍. എന്നാല്‍ ക്രീസില്‍ ഒന്നിച്ച പാണ്ഡ്യ സഹോദരന്‍മാര്‍ മുംബൈയെ കരകയറ്റാന്‍ ശ്രമിച്ചു. 20 പന്തില്‍ 35 റണ്‍സുമായി ഹര്‍ദികും 11 പന്തില്‍ 13 റണ്‍സുമായി ഡുമിനിയും പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗില്‍ നൈറ്റ് റൈഡേഴ്സ് കൊല്‍ക്കത്തയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു സ്കോര്‍ ബോര്‍ഡില്‍ 28 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ലിന്നും ഗില്ലും പുറത്ത്. ഓപ്പണര്‍മാരെ പുറത്താക്കി മക്‌ലെനാഗനും ഹര്‍ദികും മുംബൈക്കായി പിടിമുറക്കി. ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ച ഗില്ലിന് അഞ്ച് പന്തില്‍ എടുക്കാനായത് ഏഴ് റണ്‍സ്. ലിന്നാവട്ടെ 13 പന്തില്‍ 17 റണ്‍സും.
ഉത്തപ്പയും റാണയും ചേര്‍ന്ന് നൈറ്റ് റൈഡേഴ്സിനെ കരകയറ്റുന്നതാണ് പിന്നീട് കണ്ടത്. ഇരവരും ചേര്‍ന്ന് കൊല്‍ക്കത്തയെ 12-ാം ഓവറില്‍ 100 കടത്തി. ഉത്തപ്പ 32 പന്തില്‍ സീസണില്‍ തന്‍റെ ആദ്യ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. തൊട്ടു പിന്നാലെ മര്‍കണ്ഡെയുടെ പന്തില്‍ ഉത്തപ്പ(54) പുറത്ത്. 14-ാം ഓവറില്‍ റാണ(31) കൂടി പുറത്തായതോടെ കളി മുംബൈയ്ക്ക് അനുകൂലമായി.
റാണയെ പുറത്താക്കി ഹര്‍ദിക് പര്‍പ്പിള്‍ ക്യാപ്പ്(14 വിക്കറ്റ്) തലയിലാക്കി. അവസാന അഞ്ച് ഓവറില്‍ ജയിക്കാന്‍ കൊല്‍ക്കത്തയ്ക്ക് 60 റണ്‍സാണ് വേണ്ടിയിരുന്നത്. ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍ ഒമ്പത് റണ്‍സുമായി പുറത്തായി. നായകന്‍ ദിനേശ് കാര്‍ത്തിക്ക് ഒററ്റത്ത് പൊതുതിയെങ്കിലും കൊല്‍ക്കത്തയ്ക്ക് ജയിക്കാനായില്ല. മുംബൈയ്ക്കായി ഹര്‍ദിക് രണ്ടും ബുംമ്ര, മക്‌ലനാഗന്‍, മര്‍കാണ്ഡെ, ക്രുണാല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!