
ജയ്‌പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനോട് 30 റണ്‍സിന് തോറ്റ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേ ഓഫ് കാണാതെ പുറത്ത്. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് 19.2 ഓവറില്‍ 134 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. എബിഡി അര്‍ദ്ധ സെഞ്ചുറി നേടിയെങ്കിലും നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ശ്രേയാസ് ഗോപാലിന്‍റെ തകര്‍പ്പന്‍ ബൗളിംഗില്‍ റോയല്‍ ചലഞ്ചേഴ്സിന് അടിപതറുകയായിരുന്നു. ജയത്തോടെ രാജസ്ഥാന്‍ നാലാം സ്ഥാനത്തെത്തി.
നേരത്തെ ജയ്‌പൂരില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി നേടിയ ത്രിപാദിയാണ് രാജസ്ഥാന് മികച്ച സ്കോര്‍ സമ്മാനിച്ചത്. അവസാന ഓവറുകളില്‍ ക്ലാസന്‍റെയും ഗൗതമിന്‍റെ തകര്‍പ്പനടിയും രാജസ്ഥാന് കരുത്തായി. ബാംഗ്ലൂരിനായി ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മത്സരത്തില്‍ മലയാളി താരം സഞ്ജുവിന്(0) തിളങ്ങാനായില്ല.
ആര്‍ച്ചര്‍ പൂജ്യത്തിന് മടങ്ങിയപ്പോള്‍ രണ്ടാം വിക്കറ്റില്‍ ത്രിപാദിയും രഹാനെയും നേടിയ 99 റണ്‍സ് രാജസ്ഥാന്‍ ഇന്നിംഗ്സില്‍ നിര്‍ണായകമായി. രഹാനെ 33 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്ലാസന്‍ 21 പന്തില്‍ 32 റണ്‍സും ഗൗതം നാല് പന്തില്‍ 14 റണ്‍സുമെടുത്തു. അതേസമയം തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയുമായി ത്രിപാദി 58 പന്തില്‍ 80 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ബാംഗ്ലൂരിനായി സിറാജ് ഒരു വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗില്‍ നായകന്‍ വിരാട് കോലിയെ ബാംഗ്ലൂരിന് തുടക്കത്തിലെ നഷ്മായെങ്കിലും രണ്ടാം വിക്കറ്റില്‍ പാര്‍ത്ഥീവ്- എബിഡി സഖ്യം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇവര്‍ ബാംഗ്ലൂര്‍ രാജസ്ഥാന് ഭീഷണിയാവും എന്ന് തോന്നിച്ചു. എന്നാല്‍ ഇരുവരെയും പുറത്താക്കി ശ്രയാസ് ഗോപാല്‍ തിരിച്ചടിച്ചതോടെ റോയല്‍ ചലഞ്ചേഴ്സിന് അടിപതറി. പാര്‍ത്ഥീവ് 21 പന്തില്‍ 33 റണ്‍സും എബിഡി 35 പന്തില്‍ 53 റണ്‍സുമെടുത്തു.
പിന്നീട് വന്ന ആര്‍ക്കും രാജസ്ഥാന്‍ ബൗളിംഗിന് മുന്നില്‍ നിലംതൊടാനായില്ല. മൊയിന്‍ അലി(1), മന്‍ദീപ് സിംഗ്(3), ഗ്രാന്‍ഡ്‌ഹോം(2), സര്‍ഫ്രാസ് ഖാന്‍(7), ഉമേഷ് യാദവ്(0) എന്നിങ്ങനെയായിരുന്നു ബാംഗ്ലൂര്‍ താരങ്ങളുടെ സ്കോര്‍. 14 റണ്‍സ് വിതമെടുത്ത സൗത്തിയും സിറാജും കൂടി പുറത്തായതോടെ ബാംഗ്ലൂര്‍ വീണു. ലഗ്‌ലിന്‍, ഉനദ്കട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അവസാന മത്സരങ്ങളില്‍ മുംബൈയും പഞ്ചാബും തോറ്റാല്‍ രാജസ്ഥാന് പ്ലേ ഓഫിലെത്താം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!