
ലോകകപ്പ് ഫുട്ബോൾ പ്ലേഓഫിൽ ഇറ്റലിക്ക് ഇന്ന് ജീവൻമരണ പോരാട്ടം. ഇന്നത്തെ മല്‍സരത്തില്‍ സ്വീഡനെ തോൽപിച്ചാലെ ഇറ്റലിക്ക് രക്ഷയുള്ളു. ഇന്ത്യൻ സമയം പുലർച്ചെ ഒന്നേകാലിനാണ് മത്സരം. മരണമുഖത്താണ് ഇറ്റലി. ലോകകപ്പ് യോഗ്യതയ്ക്കും ഇതുവരെ നേരിട്ട ഏറ്റവും വലിയ നാണക്കേടിനും ഇടയിൽ ഒറ്റപ്പോരാട്ടത്തിന്‍റെ അകലം മാത്രമാണ് ഇറ്റലിയ്ക്കുള്ളത്.
ഇന്ന് രണ്ടുഗോൾ വ്യത്യാസത്തിൽ സ്വീഡനെ തോൽപിച്ചാല്‍ മാത്രമാണ് ഇറ്റലിക്ക് റഷ്യയില്‍ നടക്കുന്ന ലോകകപ്പിൽ പന്തുതട്ടാനാവൂ. സമനിലപോലും അസൂറികളുടെ സമനില തെറ്റിക്കും. നാല് തവണ വിശ്വവിജയികളായ ഇറ്റലി 1954ൽ മാത്രമാണ് ലോകകപ്പിൽ കളിക്കാതിരുന്നത്. അന്ന് ലോകകപ്പ് നടന്നത് സ്വീഡനിലാണ്. ഇന്ന് ലോകകപ്പിനും ഇറ്റലിക്കും ഇടയിലെ ഏക കടമ്പയും സ്വീഡനാണ്.
പ്ലേമേക്കർ മാർകോ വെറാറ്റിയുടെ അഭാവം ഇറ്റലിക്ക് തിരിച്ചടിയാവും. റഷ്യയിലേക്ക് യോഗ്യത നേടാനായില്ലെങ്കിൽ വെറ്ററൻ താരം ബഫണും കോച്ച് ജിയാൻ വെഞ്ചുറയുമടക്കം ടീമിൽ പലരുടെയും തലയുരുളുമെന്ന കാര്യവും ഉറപ്പാണ്. അവസാന അഞ്ച് കളിയിൽ സ്വീഡന്‍ മൂന്നു മല്‍സരങ്ങളില്‍ ജയിച്ചപ്പോൾ ഇറ്റലിക്ക് രണ്ട് ജയവും രണ്ട് തോൽവിയും ഒരു സമനിലയുമാണ് നേടാനായത്. 2006ന് ശേഷം ലോകകപ്പിന് യോഗ്യത നേടുകയെന്നതാണ് സ്വീഡന്‍റെ ലക്ഷ്യം, ഇത് ഇന്നത്തെ മല്‍സരത്തില്‍ തീ പാറിക്കുമെന്ന കാര്യം തീര്‍ച്ചയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!