കൊച്ചി: പി.യു.ചിത്ര നൽകിയ കോടതി അലക്ഷ്യ നടപടിയിൽ കർശന നിലപാടുമായി ഹൈക്കോടതി. സംഭവത്തിൽ ദേശീയ അത്ലറ്റിക് ഫെഡറേഷനോട് ഹൈക്കോടതി വിശദീകരണം തേടി. ചിത്രയെ ടീമിൽ ഉൾപ്പെടുത്തി ലണ്ടനിലേക്ക് അയയ്ക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാത്തതിന്റെ സാഹചര്യമാണ് ഫെഡറേഷൻ വിശദീകരിക്കേണ്ടത്. ഇക്കാര്യത്തിൽ ചൊവ്വാഴ്ച ഹർജി പരിഗണിക്കുന്പോൾ വിശദമായ മറുപടി നൽകണമെന്നും ഫെഡറേഷനോട് ഹൈക്കോടതി നിർദേശിച്ചു.
സ്റ്റീപ്പിൾ ചേസ് താരം സുധ സിംഗ് ജൂലൈ 24നു ശേഷം പട്ടികയിൽ ഉൾപ്പെട്ടതിനെ സംബന്ധിച്ചും കോടതി വിശദീകരണം ആവശ്യപ്പെട്ടു. ജൂലൈ 24നു മുന്പ് പട്ടിക ലോക ഫെഡറേഷനു സമർപ്പിച്ചു എന്നതാണ് ചിത്രയെ ഒഴിവാക്കിയതിനു കാരണമായി ദേശീയ ഫെഡറേഷൻ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിനുശേഷമാണ് സുധ സിംഗ് പട്ടികയിൽ ഇടംപിടിച്ചത്. ഇതിൽ വിശദീകരണം നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കൂടാതെ, ഫെഡറേഷനുമേൽ സർക്കാരിനു നിയന്ത്രണമുണ്ടാകേണ്ടതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അത്ലറ്റിക് ഫെഡറേഷൻ സ്വതന്ത്ര ഏജൻസിയായതിനാൽ പ്രവർത്തനങ്ങളിൽ ഇടപെടാറില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. കരിയറിലെ മികച്ച പ്രകടത്തോടെയാണ് പിയു ചിത്ര ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ 1,500 മീറ്ററിൽ സ്വർണം നേടിയത്.