
ദുബായ്: ഐസിസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തു. ഇതിനു പുറമെ ടെസ്റ്റിലെയും ഏകദിനത്തിലെയും ഏറ്റവും മികച്ച കളിക്കാരനും വിരാട് കോലിയാണ്.
ഒരുവര്‍ഷം മൂന്ന് പുരസ്കാരങ്ങളും ഒരുമിച്ച് നേടുന്ന ആദ്യ ക്രിക്കറ്റ് താരമാണ് വിരാട് കോലി. ഐസിസി ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനും വിരാട് കോലിയാണ്. 2018ലെ മികച്ച താരത്തിനുള്ള സര്‍ ഗാരിഫീല്‍ സോബേഴ്സ് ട്രോഫിക്കായി കോലിയെ വോട്ടിംഗ് കമ്മിറ്റി ഏകകണ്ഠമായാണ് തെരഞ്ഞെടുത്തതെന്ന് ഐസിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കോലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയറും മികച്ച ഏകദിന താരവുമാവുന്നത്. 2012ലും കോലി മികച്ച ഏകദിന താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ടെസ്റ്റില്‍ ആദ്യമായാണ് മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം കളിച്ച 13 ടെസ്റ്റുകളില്‍ നിന്ന് 55.08 ശരാശരിയില്‍ അഞ്ച് സെഞ്ചുറികളടക്കം 1322 റണ്‍സടിച്ച കോലി 14 ഏകദിനങ്ങളില്‍ നിന്ന് 133.55 ശരാശരിയില്‍ ആറ് സെഞ്ചുറികളടക്കം 1202 റണ്‍സും സ്വന്തമാക്കി.
എമർജിംഗ് പ്ലയർ ഓഫ് ദ ഇയർ പുരസ്കാരം റിഷഭ് പന്ത് നേടി. ഓസ്ട്രേലിയൻ താരം ആരോണ്‍ ഫിഞ്ചാണ് മികച്ച ട്വന്‍റി 20 താരം.സ്പിരിറ്റ് ഓഫ് ദ ഇയർ പുരസ്കാരം ന്യുസീലന്‍ഡ് നായകൻ കെയ്ൻ വില്യംസണ്‍ സ്വന്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!